ഒന്റാരിയോ: സ്‌കാർബറോയിൽ 24 മണിക്കൂറിനിടയിൽ രണ്ട് ഇന്ത്യൻ റസ്‌റ്റോറന്റുകൾ കത്തിനശിച്ചു. ശനിയാഴ്ച പുലർച്ചെ ലോറൻസ് അവന്യു ഈസ്റ്റിനടുത്തുള്ള 1198 കെന്നഡി റോഡിലുള്ള റെസ്‌റ്റോറന്റിൽ പുലർച്ചെ 3.30 നാണ് ബിസി ബിസി(Bisi Bisi) റെസ്റ്റോറന്റ് കത്തി നശിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഇതേ പ്രദേശത്ത് 2300 ലോറൻസ് അവന്യു ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന ഷാസ് ഇന്ത്യൻ ക്യുസിൻ എന്ന റെസ്‌റ്റോറന്റ് കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിസി ബിസി റെസ്റ്റോറന്റിന് തീപിടിച്ചത്. തീപിടുത്തം യാദൃശ്ചികമല്ലെന്നും മന:പൂർവ്വം റെസ്റ്റോറന്റിന് തീവെക്കുകയാണെന്നാണ് സൂചനയെന്നും ടൊറന്റോയിലെ അഭിഭാഷകൻ രാജേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കത്തിനശിച്ച രണ്ട് റെസ്റ്റോറന്റുകളും ഒരേ ഉടമയുടേതാണ്. തുടർച്ചയായി രണ്ട് രാത്രികളിൽ സ്ഥാപനങ്ങൾക്ക് തീയിടാൻ പ്രതികൾ ആസൂത്രണം ചെയ്തുവെന്നാണ് കരുതുന്നത്. സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ രണ്ട് പേർ ചേർന്ന് റെസ്റ്റോറന്റ് അടിച്ച് തകർത്ത് തീയിടുന്നതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. രണ്ട് റെസ്‌റ്റോറന്റുകളും മന:പൂർവ്വം കത്തിച്ചതാണെന്ന് പോലീസും വിശ്വസിക്കുന്നു. എന്നാൽ രണ്ട് തീപിടുത്തങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.
ഇത് യഥാർത്ഥത്തിൽ ബിസിനസ് സ്ഥപാനത്തിനെതിരായ ആക്രമണമല്ല, മറിച്ച് തങ്ങളുടെ സമൂഹത്തിലുള്ള സുരക്ഷയുടെയും വിശ്വാസത്തിന്റെയും ലംഘനമാണെന്ന് കുമാർ പറഞ്ഞു. വർഷങ്ങളായി പ്രാദേശിക സമൂഹത്തിൽ പ്രധാന പങ്കുവഹിക്കുന്നൊരു സ്ഥാപനമാണ് ഷാസ് റെസ്റ്റോറന്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാമത്തെ റെസ്‌റ്റോറന്റായ ബിസി ബിസി ഒരു ആഴ്ച മുമ്പാണ് തുറന്നത്. ഇതിനിടയിലാണ് ആക്രമണമുണ്ടായത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് കാനഡയിൽ സ്ഥാനമില്ലെന്ന് കുമാർ വ്യക്തമാക്കി.
സിറ്റി കൗൺസിലർ മൈക്കൽ തോംസൺ ആക്രമണത്തെ അപലപിച്ചു. തീപിടുത്തത്തിന്റെ ഫലമായി താൽക്കാലികമായി അടച്ചിടാൻ നിർബന്ധിതരായ റെസ്റ്റോറന്റ് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കമ്മ്യൂണിറ്റിയുടെയും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെയും സുരക്ഷാ ആശങ്കയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. റെസ്റ്റോറന്റുകൾ തുറന്നുകഴിഞ്ഞാൽ അവർക്ക് സുരക്ഷിതരായി മുന്നോട്ട് പ്രവർത്തിക്കാൻ പിന്തുണയും സഹായവും ചെയ്തു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.