ഓട്ടവ: പ്രധാനമന്ത്രി മാർക്ക് കാർണിയുടെ 24 അംഗ മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതകളും. ഇന്തോ-കനേഡിയൻ വംശജയായ അനിത ആനന്ദും ഡൽഹിയിൽ ജനിച്ച കമൽ ഖേരയുമാണ് കാർണി മന്ത്രിസഭയിലെ ഇന്ത്യൻ വംശജർ. ഇന്നൊവേഷൻ, സയൻസ് ആൻഡ് ഇൻഡസ്ട്രി മന്ത്രിയാണ് അനിത ആനന്ദ്, കമൽ ഖേര ആരോഗ്യമന്ത്രിയുമാണ്.
സ്‌കൂൾ വിദ്യാഭ്യാസ കാലത്താണ് ഡൽഹിയിൽ ജനിച്ച കമലിന്റെ കുടുംബം കാനഡയിലേക്ക് കുടിയേറിയത്. ടൊറന്റോയിലെ യോർക് സർവകലാശാലയിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടിയ കമൽ, 2015ലാണ് ബ്രാംപ്ടൺ വെസ്റ്റിൽ നിന്ന് ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കാനഡ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് കമൽ ഖേര. മുതിർന്ന പൗരന്മാരുടെ വകുപ്പിന്റെ മന്ത്രിയായും അന്താരാഷ്ട്ര വികസനം, ദേശീയ റവന്യൂ, ആരോഗ്യം എന്നീ മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറിയായും കമൽ ഖേര പ്രവർത്തിച്ചിട്ടുണ്ട്. നഴ്‌സ്, കമ്യൂണിറ്റി വോളന്റിയർ, രാഷ്ട്രീയം എന്നിവയാണ് കമൽ ഖേരയുടെ പ്രവർത്തന മേഖല.
നഴ്‌സ് എന്ന നിലയിൽ തന്റെ മുൻഗണന രോഗികളെ സഹായിക്കുക എന്നതാണെന്നും ആരോഗ്യ മന്ത്രി എന്ന നിലയിലും സമാന ലക്ഷ്യമാണ് തനിക്കുള്ളതെന്നും പുതിയ പദവിയെ കുറിച്ച് കമൽ ഖേര എക്‌സിലൂടെ വ്യക്തമാക്കി. പ്രധാനന്ത്രി മാർക്ക് കാർണിയിൽ പൂർണ വിശ്വാസമുണ്ടെന്നും കമൽ പറഞ്ഞു.
നോവസ്‌കോഷയിൽ ജനിച്ചു വളർന്ന അനിത ആനന്ദ് 1985ലാണ് ഒന്റാരിയോയിലേക്ക് താമസം മാറിയത്. 2019ൽ ഓക്‌വില്ലിൽ നിന്നാണ് കാനഡ പാർലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറി ബോർഡ് പ്രസിഡന്റായും ദേശീയ പ്രതിരോധം, പബ്ലിക് സർവീസ് ആന്റ് പ്രോക്യുമെന്റ് തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായും 58കാരിയായ അനിത പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷകയും ഗവേഷകയുമായ അനിത, ടൊറന്റോ സർവകലാശാലയിൽ നിയമ വിഭാഗം പ്രഫസറായിരുന്നു. നിക്ഷേപക സംരക്ഷണത്തിലും കോർപറേറ്റ് ഗവേണൻസിലും മുൻതൂക്കം നൽകുന്ന ജെ.ആർ. കിംബർ ചെയറിന് നേതൃത്വം നൽകിയിട്ടുണ്ട്. കാനഡയുടെ ഇന്നൊവേഷൻ, സയൻസ് ആൻഡ് ഇൻഡസ്ട്രി മന്ത്രി എന്ന നിലയിൽ, രാജ്യത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥ പടത്തുയർത്തുമെന്ന് അനിത ആനന്ദ് എക്‌സിൽ കുറിച്ചു.
കാനഡ പ്രധാനമന്ത്രിയായി മാർക്ക് കാർണി വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അനിത ആനന്ദും കമൽ ഖേരയും ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ അംഗങ്ങളായിരുന്നു. ട്രൂഡോ മന്ത്രിസഭയിലുണ്ടായിരുന്ന ചിലരെ മാത്രമാണ് കാർണി മന്ത്രിസഭയിൽ നിലനിർത്തിയിട്ടുള്ളത്. 13 പുരുഷന്മാരും 11 സ്ത്രീകളുമുള്ള കാർണിയുടെ മന്ത്രിസഭ ട്രൂഡോയുടെ 37 അംഗ മന്ത്രിസഭയേക്കാൾ ചെറുതാണ്.