ന്യൂയോര്‍ക്ക് : ഇറാനുമായി ആണവ കരാറിന് അടുത്തെത്തിയാതായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഗൗരവമായ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ദീര്‍ഘകാല സമാധാനത്തിനായുള്ള വ്യവസ്ഥകള്‍ തെഹ്റാന്‍ ഏകദേശം അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ തങ്ങള്‍ ഒരു ആണവപൊടിയും ഉണ്ടാക്കാതെ തന്നെ കരാറിലേക്ക് അടുക്കുകയാണെന്നും ഗള്‍ഫ് പര്യടനത്തിനിടെയാണ് ട്രംപ് വെളിപ്പെടുത്തി.
ഒമാനില്‍ അടുത്തിടെ നാലാമത്തെ റൗണ്ട് ചര്‍ച്ചകള്‍ നടന്നതോടെ സംഭാഷണങ്ങള്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. എന്നിരുന്നാലും, പ്രധാന വ്യത്യാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി അലി ഖാംനഇയുടെ പദേഷ്ടാവ് അലി ഷംഖാനി അമേരിക്കന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. ഇറാന്‍–അമേരിക്ക ആണവചര്‍ച്ച ഒമാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നത്. 2018ല്‍ ഇറാനും ലോകരാജ്യകളും തമ്മിലുള്ള മുന്‍ ആണവകരാറില്‍നിന്ന് ട്രംപ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു.
അതേസയം, ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കില്ലെന്നും എന്നാല്‍ ഊര്‍ജാവശ്യങ്ങള്‍ക്കായി യുറേനിയം ശേഖരണം നടത്താമെന്നുമുള്ള രീതിയിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങള്‍ ഒന്നൊന്നായി പിന്‍വലിക്കുന്ന കാര്യങ്ങളും ചര്‍ച്ചയിലുണ്ട്. ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദിയുടെ മധ്യസ്ഥതയില്‍ മൂന്നു മണിക്കൂറോളം നീണ്ടതായിരുന്നു നാലാം ഘട്ട ചര്‍ച്ച. ഇരു രാജ്യങ്ങളും അവരുടെ ഭരണ നേതൃത്വങ്ങളുമായി കൂടിയാലോചിച്ച ശേഷം അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ തീരുമാനിക്കും