വാഷിംഗ്ടൺ : യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കുമെതിരെ പരസ്പര തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കെയാണ് ഇന്ത്യയെ ഉൾപ്പെടെ ബാധിക്കുന്ന നിർണായക നീക്കം.
ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയും ബ്രസീലും കനത്ത തീരുവയാണു ചുമത്തുന്നതെന്നും അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു. ‘യുഎസിനെ എങ്ങനെയാണോ പരിഗണിക്കുന്നത്, അതുപോലെയാകും തിരിച്ചു പരിഗണിക്കുക’ എന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നികും ഇതിനു പിന്നാലെ പ്രതികരിച്ചിരുന്നു. അമേരിക്കയുടെ സമ്മർദത്തെത്തുടർന്ന് മുപ്പതിലേറെ ഇനങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഇന്ത്യ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസിന്റെ നിർണായക തീരുമാനം.