newsroom@amcainnews.com

ഇറാനുനേരെ കടൽ ഉപരോധം പ്രഖ്യാപിച്ച് ട്രംപ്; ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി; ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു

ഇസ്ലാമാബാദ്: ഇറാനും അമേരിക്കയും തമ്മിൽ പാകിസ്ഥാനിൽ വെച്ച് നടന്ന വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി കടൽ ഉപരോധം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകളുടെ സഞ്ചാരം തടയാൻ യുഎസ് നാവികസേനയ്ക്ക് ട്രംപ് ഉത്തരവ് നൽകി. ഇസ്ലാമാബാദിൽ നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ ഒരു കരാറിലെത്താതെ അവസാനിച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ചയാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ മുതൽ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു.

ഇറാൻ തുറമുഖങ്ങൾ ഒഴിവാക്കിയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം അനുവദിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയെങ്കിലും, ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയിലെ നിയന്ത്രണം ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില എട്ട് ശതമാനത്തോളം വർദ്ധിച്ച് ബാരലിന് 104 ഡോളറിന് മുകളിലെത്തി. യുദ്ധത്തിന് മുൻപ് 70 ഡോളർ മാത്രമായിരുന്ന എണ്ണവിലയിലെ ഈ കുതിച്ചുചാട്ടം കാനഡയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവെക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.

അമേരിക്കയുടെ നീക്കത്തിനെതിരെ ഇറാനും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും സൈനിക കപ്പലുകൾക്കെതിരെ കടുത്ത പ്രത്യാക്രമണം ഉണ്ടാകുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. “നിങ്ങൾ യുദ്ധം ചെയ്യാനാണെങ്കിൽ ഞങ്ങൾ തയ്യാറാണ്” എന്നായിരുന്നു ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫിന്റെ പ്രതികരണം. ഇറാന്റെ ആണവ പരീക്ഷണങ്ങൾ അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം നിർത്തുക, ഹമാസ്-ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്കുള്ള പിന്തുണ പിൻവലിക്കുക എന്നീ അമേരിക്കൻ നിബന്ധനകൾ ഇറാൻ തള്ളിയതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സംഘം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ഇറാനിൽ 3,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാൻ, ഒമാൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും ട്രംപിന്റെ പുതിയ നീക്കം സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഏപ്രിൽ 22-ന് നിലവിലെ വെടിനിർത്തൽ കാലാവധി അവസാനിച്ചാൽ എന്ത് സംഭവിക്കുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു. സമാധാനത്തിനായുള്ള നയതന്ത്ര വാതിലുകൾ അടയുന്നതോടെ മിഡിൽ ഈസ്റ്റിൽ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിനുള്ള സാധ്യത ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. ഇതിനിടെ ലബനനിലും ഇസ്രായേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ആഗോള വിപണിയിലെ മാറ്റങ്ങൾക്കൊപ്പം കാനഡയിലെ ഇന്ധനവിലയും ഗണ്യമായി വർദ്ധിക്കുമെന്നാണ് സൂചന.

You might also like

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

ചൂട് നേരത്തെ എത്തും; വേനൽക്കാലം നീളും; കാനഡയിൽ കാലാവസ്ഥാ വ്യതിയാനം ആശങ്കയാകുന്നു; പുതിയ പഠന റിപ്പോർട്ട് പുറത്ത്

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

കാനഡയിൽ ശമ്പളമില്ലാത്ത അധികജോലി വർദ്ധിക്കുന്നു; ആഴ്ചയിൽ ആറ് മണിക്കൂറിലധികം ജോലി ചെയ്യുന്നവർ മൂന്നിലൊന്ന്; പഠന റിപ്പോർട്ട്

മധുരിക്കുന്ന ഓർമ്മകളുമായി ഒരു സംഗീത വിരുന്ന്: “ഈ മനോഹര തീരം” എഡ്മണ്ടനിൽ

Top Picks for You
Top Picks for You