മെക്സിക്കോയിലേക്ക് സൈന്യത്തെ ഇറക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നീക്കം തടഞ്ഞ് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷീൻബാം. മയക്കുമരുന്ന് കള്ളക്കടത്ത് തടയുക എന്ന പേരിലാണ് മെക്സിക്കോയിലേക്ക് സൈന്യത്തെ ഇറക്കാൻ ട്രംപ് ശ്രമിച്ചത്. എന്നാൽ ട്രംപിന്‍റെ സഹായവാഗ്ദാനം ക്ലോഡിയ നിരസിക്കുകയായിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം വിൽപ്പനയ്ക്കുള്ളതല്ലെന്നും ട്രംപിനോട് പറഞ്ഞതായി ക്ലോഡിയ വ്യക്തമാക്കി.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോരാടാൻ സഹായിക്കാമെന്നും അതിനുവേണ്ടി അമേരിക്കൻ സൈന്യത്തെ വിട്ടുതരാമെന്നുമറിയിച്ചായിരുന്നു ട്രംപിന്‍റെ ഫോൺവിളിയെന്ന് ക്ലോഡിയ പറഞ്ഞു. മെക്സിക്കയിൽ കൂടുതൽ യുഎസ് സൈന്യത്തിന് പ്രസിഡൻ്റ് അനുമതി നൽകുമെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മെക്സിക്കൻ പ്രസിഡൻ്റ് രംഗത്തെത്തിയത്.