കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് പരാമർശം. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കിയെന്ന് റിപ്പോർട്ടിൽ വിമർശനം. കോടികളുടെ ബാധ്യത പല സഹകരണ ബാങ്കുകൾക്കുമുണ്ട്. വായ്പ തിരിച്ചടക്കണമെന്ന സർക്കുലർ പലരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാർട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ മേൽ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും റിപ്പോർട്ടിൽ നിർദേഷം. കരിവന്നൂരടക്കം സഹകരണ ബാങ്ക് പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് പരാമർശം.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സിപിഎം സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. ഇപി ജയരാജനും മന്ത്രി സജി ചെറിയാനുമെതിരെ കടുത്ത വിമർശനമാണ് പ്രവർത്തന റിപ്പോർട്ടിലുള്ളത്. മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളിൽ ജാഗ്രത വേണം. ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയത് പ്രവർത്തന വീഴ്ചകളിലാണ്. പാർട്ടിയിൽ മോശം പ്രവണത വർധിക്കുന്നുവെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു. ഇപി ജയരാജൻ സെക്രട്ടറിയേറ്റ് പ്രവർത്തനങ്ങളിൽ നിന്നും മാറി നിന്നത് ഗൗരവതരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇപി സജീവമായതെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. സജി ചെറിയാൻ രാജി വെക്കേണ്ടി വന്ന പശ്ചാത്തലത്തിൽക് കൂടിയാണ് റിപ്പോർട്ടിൽ പരാമർശം.