വാഷിങ്ടൻ: സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ടെസ്‌ല സൈബർ ട്രക്കുകൾ തിരിച്ചുവിളിക്കുന്നു. വിൻഡ്ഷീൽഡിന്റെ ഇരു വശങ്ങളിലുമുള്ള പാനൽ വേർപെട്ട് പോകാൻ സാധ്യതയുണ്ടെന്നും ഇത് മറ്റ് റോഡ് അപകടങ്ങൾക്ക് കാരണമാകുമെന്നും അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് തിരിച്ചുവിളിക്കൽ. നാൽപത്താറായിരത്തിലധികം സൈബർട്രക്കുകളെ ഉൾക്കൊള്ളുന്ന നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് (NHTSA) തിരിച്ചുവിളിക്കൽ ഉത്തരവിട്ടിരിക്കുന്നത്. ഉപഭോക്താക്കൾക്ക് വിതരണം ചെയ്ത ശേഷം ടെസ്ല നിർമ്മിത വാഹനങ്ങളുടെ എട്ടാമത്തെ തിരിച്ചുവിളിക്കൽ ആണിത്.
വിൻഡ്ഷീൽഡിനും ഇരുവശത്തുമുള്ള റൂഫിനും ഇടയിലുള്ള കാന്റ് റെയിൽ ഒരു തരം പശ ഉപയോഗിച്ചാണ് ബന്ധിപ്പിച്ചിരിക്കുന്നത് എന്ന്് NHTSA റിപ്പോർട്ടിൽ പറയുന്നു. അതിനാലാണ് അപകട സാധ്യതയെന്നാണ് വിലയിരുത്തൽ. തിരിച്ചുവിളിയിൽ ഉൾപ്പെട്ടിരിക്കുന്ന വാഹനങ്ങളുടെ പാനലുകൾ കമ്പനി തന്നെ മാറ്റി സ്ഥാപിക്കുകയും ശേഷം വാഹന ഉടമകൾക്ക് തിരികെ നൽകുകയും ചെയ്യുമെന്ന് ടെസ്‌ല അറിയിച്ചു. വാഹനം തിരകെ നൽകുന്നത് സംബന്ധിച്ചുള്ള അറിയിപ്പുകൾ ഉടമകൾക്ക് 2025 മെയ് 19 ന് മെയിൽ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി.
2023 നവംബർ 13 മുതൽ 2025 ഫെബ്രുവരി 27 വരെ നിർമ്മിച്ച 2024, 2025 മോഡൽ 46,096 സൈബർട്രക്കുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെടുന്ന വാഹനങ്ങൾ.അതേ സമയം ഈ വർഷം ആദ്യം തന്നെ ടെസ്ല ഈ പ്രശ്നത്തെക്കുറിച്ച് അറിഞ്ഞിരുന്നുവെന്ന് NHTSA ഉത്തരവിൽ പറയുന്നു.