അടൂർ: മുടി വെട്ടിയത് ശരിയായില്ലെന്ന് പറഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ ക്ലാസിനു പുറത്ത് നിർത്തിയ സംഭവം ഒത്തുതീർപ്പായി. മൂന്നാളം സ്വദേശിയായ വിദ്യാർഥിയുടെ പിതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പരാതി നൽകിയതിനു പിന്നാലെ, പൊലീസും കെഎസ്‌യു പ്രവർത്തകരും രക്ഷിതാവും സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. ചെരുപ്പിട്ട് വന്നവർ അടക്കം ഏതാനും മറ്റു വിദ്യാർഥികളെയും സ്കൂൾ അധികൃതർ ക്ലാസിനു പുറത്തുനിർത്തിയെന്നാണ് വിവരം. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു നൽകിയ പരാതി പിൻവലിക്കുമെന്നും രക്ഷിതാവ് പറഞ്ഞു.
കുട്ടിയെ പുറത്തു നിർത്തിയത് തെറ്റാണെന്ന് അധികൃതർ പറഞ്ഞു. സ്കൂളിന്റെ അച്ചടക്കത്തിനു വിരുദ്ധമായാണ് കുട്ടി മുടിവെട്ടിയത്. മുടി നീളം കുറച്ചു വെട്ടണം എന്നതായിരുന്നു നിർദേശം. ഇതു പറയുക മാത്രമാണ് ചെയ്തതെന്നും സ്കൂൾ പ്രിൻസിപ്പൽ പറത്തു. നടപടികളിൽ പിഴവുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
മകൻ രാവിലെ വളരെ സന്തോഷത്തോടെ ആദ്യദിനം സ്കൂളിൽ പുത്തൻ ഉടുപ്പും ഇട്ട് ചെന്നതാണ്, എന്നാൽ മുടി വെട്ടിയത് ശരിയായില്ല എന്ന കാരണത്താൽ രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് 12 മണി വരെ തന്റെ മകനേയും മറ്റു കുറച്ചു കുട്ടികളെയും സ്കൂളിനു വെളിയിൽ നിർത്തുകയായിരുന്നു എന്ന പിതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
‘‘രാവിലെ 8.45ന് രക്ഷിതാവ് ചെന്നാൽ മാത്രമേ ക്ലാസിൽ കയറ്റുകയുള്ളൂ എന്ന വിവരം എന്നെ അറിയിച്ചത് അനുസരിച്ച് ഞാൻ സ്കൂളിൽ ചെല്ലുകയും ഈ നടപടിക്കെതിരെ അതിശക്തമായി പ്രതിഷേധിക്കുകയും ചെയ്തതാണ്. ഇന്നലെ വൈകിട്ട് മകന്റെ മുടി വളരെ നല്ല രീതിയിൽ വെട്ടിച്ചതാണ്.
അതിൽ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ പിറ്റേന്ന് അത് തിരുത്തി വരാൻ പറയാം അതാണ് മര്യാദ. എന്നിട്ടും യാതൊരു മര്യാദയും ഇല്ലാതെ കുഞ്ഞുങ്ങളെ മാനസികമായി തളർത്തുന്ന രീതിയിൽ സ്കൂൾ അധികൃതർ പ്രവർത്തിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിനെതിരെ നിയമ നടപടിയുമായി ഞാൻ മുന്നോട്ട് പോകും’’ – എന്നാണ് പിതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്.