മലപ്പുറം: കൂരിയാട് ദേശീയപാത ഇടിഞ്ഞതിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. കരാറുകാരായ കെഎൻആർ കൺസ്ട്രക്‌ഷനെ വിലക്കി. ഹൈവേ എൻജിനീയറിങ് കമ്പനിക്കും വിലക്ക് ഏർപ്പെടുത്തി. ഇരു കമ്പനികൾക്കും തുടർ കരാറുകളിൽ പങ്കെടുക്കാനാകില്ല. പ്രൊജക്ട് മാനേജർ എം.അമർനാഥ് റെഡ‍്ഡിയെ പുറത്താക്കി. ടീം ലീഡർ ഓഫ് കൺസൾട്ടന്റ് രാജ് കുമാറിനെയും സസ്പെൻഡ് ചെയ്തു. ഐഐടിയിലെ പ്രഫസർ ജി.വി.റാവു, ഡോ. ജിമ്മി തോമസ്, ഡോ. അനിൽ ദീക്ഷിത് എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.
തിങ്കളാഴ്ചയാണ് കൂരിയാട് ദേശീയപാത 66ൽ നിർമാണത്തിലിരുന്ന ഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. പിന്നീട് പല ഭാഗങ്ങളിലും സമാനമായ രീതിയിൽ നിർമാണത്തിലെ അപാകത കണ്ടെത്തി. ഇതിനെത്തുടർന്ന് ഇന്നലെ റോഡ് ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയിരുന്നു.
ദേശീയപാത ഇടിഞ്ഞുതാണതിൽ നടപടിയെടുക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി ഇന്നലെ പറഞ്ഞിരുന്നു. കൂരിയാട് പാത ഇടിഞ്ഞതിനു പിന്നാലെ സംസ്ഥാനത്ത് നിർമാണം പുരോഗമിക്കുന്ന ദേശീയപാതകളിൽ വ്യാപകമായി വിള്ളൽ കണ്ടെത്തിയിരുന്നു. തൃശൂർ, മലപ്പുറം, കാസർകോട്, തിരുവനന്തപുരം ജില്ലകളിലായാണ് വിള്ളൽ കണ്ടെത്തിയത്.