യെല്ലോനൈഫ്: കാനഡയിലെ യെല്ലോനൈഫിൽ നിർമ്മിച്ച പഞ്ചാബി മ്യൂസിക് വീഡിയോയ്ക്കെതിരായ പ്രതിഷേധത്തിൽ അത്ഭുതപ്പെടുന്നില്ലെന്ന് ദക്ഷിണേഷ്യൻ വിഭാഗങ്ങൾ. അടുത്തിടെയാണ് യെല്ലോ നൈഫിൽ വെച്ച് ചിത്രീകരിച്ച പഞ്ചാബി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് വീഡിയോ പുറത്തുവന്നത്. പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തു.
യെല്ലോനൈഫിൽ കാറിലൂടെ ചുറ്റിക്കറങ്ങുന്ന ഒരു കൂട്ടം യുവാക്കളും കൈയ്യിലുള്ള കൈത്തോക്കുകൾ ഉപയോഗിച്ച് നിറയൊഴിക്കുന്നതും പഞ്ചാബി റാപ്പ് ഗാനം ആലപിക്കുന്നതുമാണ് മ്യൂസിക് വീഡിയോയിലുള്ളത്. വീഡിയോ പുറത്ത് വന്നത് മുതൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. നഗരത്തിലെ ദക്ഷിണേഷ്യക്കാരെ ലക്ഷ്യം വച്ചുള്ള വംശീയവും ഭീഷണിപ്പെടുത്തുന്നതുമായ നിരവധി ഓൺലൈൻ പ്രതികരണങ്ങൾക്കും ഈ വീഡിയോ കാരണമായി. അതേ സമയം വീഡിയോയിൽ നിയമവിരുദ്ധമായ തോക്കുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് RCMP അന്വേഷിക്കുന്നുണ്ട്.
വീഡിയോ അനുചിതം എന്നാണ് ഭൂരിഭാഗം ആളുകളുടെയും നിലപാട്. എന്നാൽ വീഡിയോ പുറത്ത് വന്നതിനെ തുടർന്നുണ്ടായ വംശീയ പ്രതികരണങ്ങളെയും ഭീഷണികളെയും ഭൂരിഭാഗവും അപലപിക്കുകയും ചെയ്തു. ഇത്തരം വീഡിയോകൾ പഞ്ചാബി സംസ്കാരത്തിൻ്റെ ഭാഗമാണെന്ന് യെല്ലോനൈഫിലെ അസോസിയേഷൻ ഓഫ് സൗത്ത് ഏഷ്യൻസിൻ്റെ പ്രസിഡൻ്റ് സിലാൽ ഷഫ്കത്ത് പറഞ്ഞു. എന്നാൽ വടക്കു പടിഞ്ഞാറൻ മേഖലയിൽ അക്രമവും മയക്കുമരുന്നുപയോഗവും വർധിച്ച് വരുന്ന പശ്ചാത്തലത്തിൽ ഇങ്ങനെയൊരു വീഡിയ പുറത്ത് വന്നത് ശരിയായില്ലെന്നും സിലാൽ ഷഫ്കത്ത് വ്യക്തമാക്കി.







