ടൊറൻ്റോ: സ്മാർട്ട്‌ഫോൺ ഉപയോഗം ഒരു ആസക്തി പോലെയാണെന്ന് ഗവേഷകർ. ടൊറൻ്റോ സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗത്തിലെ പോസ്റ്റ്-ഡോക്ടറൽ ഗവേഷകനായ ജെയ് ഓൾസൺ നടത്തിയ പഠനത്തിനാണ് ഇത് സംബന്ധിച്ച പരാമർശങ്ങളുള്ളത്. 2023ൽ 50,000ത്തിലധികം ആളുകളോട് സംസാരിച്ച് അവരുടെ സ്മാർട്ട്‌ഫോൺ ശീലങ്ങളെക്കുറിച്ച് സർവേ നടത്തിയ ശേഷമാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്.
സാധാരണ സ്മാർട്ട്‌ഫോൺ ഉപയോഗം പലരുടെയും ദൈനംദിന ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങി എന്ന് സർവ്വെയിൽ പറയുന്നു. അമിത മൊബൈൽ ഉപയോഗം ചിലപ്പോൾ വിഷാദ രോഗത്തിലേക്ക് തള്ളി വിടുകയും, ഉറക്കക്കുറവിന് കാരണമാവുകയും ശ്രദ്ധയും ഇല്ലാതാക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു. ചില യുവാക്കൾക്ക് സ്മാർട്ട്‌ഫോൺ ഉപയോഗത്തെ തുടർന്ന് പ്രശ്‌നങ്ങൾ നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഓൾസൺ പറഞ്ഞു.
ഫോണുകളില്ലാത്തൊരു ലോകം അവർ ഒരിക്കലും കണ്ടിട്ടില്ലെന്നും, അവരുടെ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും മൊബൈൽ പോലുള്ള ഗാഡ്ജറ്റുകൾക്ക് ഒപ്പമാണെന്നും യുവാക്കൾ തന്നെ പറയുന്നു. പഴയ തലമുറയ്ക്ക് ഈ പ്രശ്നത്തിൻ്റെ വ്യാപ്തി മനസ്സിലാക്കാൻ കഴിഞ്ഞേക്കില്ലെങ്കിലും ഫോണുപയോഗം എങ്ങനെ ഒരു ശീലമായി മാറുമെന്ന് മനസ്സിലാക്കാൻ പ്രയാസമാണ് എന്നും ഗവേഷകനായ ജെയ് ഓൾസൺ പറയുന്നു.