താനെ: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനറിലെ 12 ജീവനക്കാരും മരിച്ചു. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ കാബിൻ ക്രൂ അംഗം റോഷ്‌നി രാജേന്ദ്രയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആകാശത്തെ അതിരറ്റു സ്നേഹിച്ച റോഷ്നിയുടെ ജീവനെടുത്തതും ഒടുവിൽ ആകാശം. റോഷ്നിയുടെ വിയോഗം അടുപ്പമുള്ളവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം.
തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ‘സ്കൈ ലവ്സ് ഹേർ’ എന്നാണ് റോഷ്നി പേരു നൽകിയിരുന്നത്. 50000ൽ അധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടിൽ റോഷ്നി പങ്കുവച്ചിരുന്നതും ജോലിയുമായി ബന്ധപ്പെട്ട് വിവിധ നാടുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോകളും. അപകടത്തിന് ദിവസങ്ങൾക്ക് മുൻപും പുതിയ ചിത്രങ്ങൾ റോഷ്നി പങ്കുവച്ചിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് മുംബൈയിൽ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം എത്തിയത്.
രോഷ്‌നിക്ക് പുറമെ ശ്രദ്ധ ധവൻ, അപർണ മഹാദിക്, സൈനീത ചക്രവർത്തി, ദീപക് പതക്, മൈഥിലി പാട്ടീൽ, ഇർഫാൻ ഷെയ്ഖ്, മനീഷ ഥാപ്പ, നങ്‌തോയ് ശർമ്മ, ലാംനുന്തേം എന്നിവരായിരുന്നു മറ്റ് ക്രൂ അംഗങ്ങൾ. 230 യാത്രക്കാരും 12 ജീവനക്കാരും സഞ്ചരിച്ച ബോയിംങ് വിമാനമായിരുന്ന് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ തകർന്നത്. ഈ വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ രമേഷ് വിസ്വാഷ് കുമാർ മാത്രമാണ്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു യാത്രക്കാരായി വിമാനത്തിൽ ഉണ്ടായിരുന്നത്.