യുവാക്കളെ ലക്ഷ്യമിട്ട് സെക്സ്റ്റോർഷൻ വലയങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നുവെന്നും വൻ തട്ടിപ്പുകൾ നടക്കുന്നുവെന്നും റിപ്പോർട്ട്. സോഷ്യൽ മീഡിയ വഴിയുള്ള സെക്സ്റ്റോർഷൻ (Sextortion) തട്ടിപ്പുകൾ ലോകമെമ്പാടും വൻതോതിൽ വ്യാപിക്കുകയാണ്. കാനഡയിലും ഇതിൻ്റെ ആഘാതം വർധിക്കുമ്പോൾ, യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പല ഭീഷണികളും ആത്മഹത്യയിലേക്ക് ഉൾപ്പെടെ നയിക്കുന്നു എന്നും റിപ്പോർട്ടുണ്ട്.
നൈജീരിയയിലെ ലാഗോസിൽ താമസിക്കുന്ന ഒരു യുവാവ്, താനും കൂട്ടുകാരും ഈ തട്ടിപ്പിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നതായി സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രശസ്തരുടെ അക്കൗണ്ടുകൾ പരിശോധിച്ച് അവരിലെ ഫോളോവേഴ്സിൽ നിന്നാണ് ഇരകളെ കണ്ടെത്തുന്നത് എന്നാണ് യുവാവ് പറഞ്ഞത്. ഇവർ കൗമാരക്കാരെ പ്രേരിപ്പിച്ച് സ്വകാര്യ ചിത്രങ്ങൾ അയയ്ക്കാൻ നിർബന്ധിക്കുകയുംെ, പിന്നീട് അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
നൈജീരിയയിൽ “യാഹൂ ബോയ്സ്” എന്നറിയപ്പെടുന്ന സംഘമാണ് ഇതിൽ പ്രധാനികൾ. 2021 മുതൽ ഈ തരത്തിലുള്ള കേസുകൾ കാനഡയിൽ കുത്തനെ ഉയരുകയാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ ഉത്തര അമേരിക്ക, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ 40-ലധികം ആത്മഹത്യകളാണ് ഈ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നടന്നതെന്ന് റിപ്പോർട്ടുണ്ട്. അതിൽ അഞ്ച് സംഭവങ്ങൾ കാനഡയിലാണ്.
ലോകത്തിലെ ഏറ്റവും ഭീകരമായ തട്ടിപ്പാണ് ഇത് എന്ന് അമേരിക്കൻ സൈബർക്രൈം ഗവേഷകനായ പോൾ റാഫൈൽ പറയുന്നു. കുട്ടികളെ ലക്ഷ്യമിട്ട് അവരെ ലൈംഗികമായി കുടുക്കുകയും പിന്നീട് ചൂഷണം ചെയ്യുകയും ചെയ്യുന്ന മറ്റൊരു തട്ടിപ്പ് ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാതാപിതാക്കൾ കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്നും, പരിചയമില്ലാത്തവരോട് സ്വകാര്യ വിവരങ്ങൾ അല്ലെങ്കിൽ ചിത്രങ്ങൾ പങ്കുവെക്കരുതെന്നും സൈബർവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.







