ഇലക്ട്രോണിക്സ് ഭീമന്മാരായ സാംസങ് ഇന്ത്യയിൽ ലാപ്ടോപ്പ് നിർമ്മാണം ആരംഭിച്ചു. ഗ്രേറ്റർ നോയിഡയിലെ പ്ലാന്റിലാണ് ഉത്പാദനം തുടങ്ങിയതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സാംസങ് ഫീച്ചർ ഫോണുകൾ, സ്മാർട്ട്ഫോണുകൾ, വെയറബിളുകൾ, ടാബ്ലെറ്റുകൾ എന്നിവ ഈ പ്ലാന്റിൽ നിർമ്മിക്കുന്നുണ്ട്. രാജ്യത്ത് കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്. നേരത്തെ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, സാംസങ് സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ ജെബി പാർക്ക്, കോർപ്പറേറ്റ് വൈസ് പ്രസിഡന്റ് എസ്പി ചുൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് ശേഷം സാംസങ് അവരുടെ നൂതന സാങ്കേതികവിദ്യകളുള്ള ഉപകരണങ്ങളുടെ നിർമ്മാണം ഇന്ത്യയിൽ വ്യാപിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
1996-ൽ ഇന്ത്യയിൽ സ്ഥാപിതമായ ആദ്യത്തെ ആഗോള ഇലക്ട്രോണിക്സ് നിർമ്മാണ പ്ലാന്റുകളിൽ ഒന്നാണ് സാംസങ്ങിന്റേത്. ഈ വർഷം ആദ്യം സാംസങ് ഇലക്ട്രോണിക്സ് പ്രസിഡന്റും മൊബൈൽ എക്സ്പീരിയൻസ് (എംഎക്സ്) ബിസിനസ് തലവനുമായ ടിഎം റോ, ഇന്ത്യയിൽ ലാപ്ടോപ്പ് നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി അറിയിച്ചിരുന്നു.
ആഗോളതലത്തിൽ, സാംസങ്ങിന്റെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാണ കേന്ദ്രം ഇന്ത്യയിലാണ്. ആപ്പിളിന് ശേഷം രാജ്യത്ത് നിന്ന് ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ നിർമാതാക്കളും സാംസങ് ആണ്. കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപണിയിൽ മൂല്യത്തിലും എണ്ണത്തിലും സാംസങ് രണ്ടാം സ്ഥാനത്താണ്. എന്നാൽ, ലാപ്ടോപ്പ് വിപണിയിൽ ഇവർക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. സൈബർ മീഡിയ റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം ടാബ്ലെറ്റ് പിസി വിപണിയിൽ 15 ശതമാനം വിഹിതത്തോടെ സാംസങ് രണ്ടാം സ്ഥാനത്താണ്.







