തിരുവനന്തപുരം: മിൽമയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളിൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മിൽന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മിൽമയുടെ ഡിസൈൻ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് തിരുവനന്തപുരം പ്രിൻസിപ്പൽ കൊമേഴ്സ്യൽ കോടതി ഒരു കോടി രൂപ പിഴ ചുമത്തിയത്.
മിൽമ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മിൽമയുടേതിന് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് പാലും പാൽ ഉൽപന്നങ്ങളും വിൽക്കുന്നതിൽ നിന്നും പരസ്യപ്പെടുത്തുന്നതിൽ നിന്നും ഈ സ്വകാര്യ സ്ഥാപനത്തെ കോടതി വിലക്കി. ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും 8,18,410 രൂപ കോടതി ഫീസും ഉൾപ്പെടെ പിഴ അടയ്ക്കാനാണ് കോടതി സ്ഥാപനത്തിന് നിർദ്ദേശം നൽകിയത്.
മിൽമയ്ക്ക് അനുകൂലമായ വിധിയിൽ സന്തോഷമുണ്ടെന്നും മിൽമയുടെ ബ്രാൻഡ് ഇമേജിനെ അപകീർത്തിപ്പെടുത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവൃത്തികൾ ഉണ്ടായാൽ ഇനിയും കർശന നടപടി കൈക്കൊള്ളുമെന്നും മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു. കേരളത്തിലെ ക്ഷീരകർഷകരുടെ പ്രസ്ഥാനമായ മിൽമ വിതരണം ചെയ്യുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.