വത്തിക്കാൻ സിറ്റി: ജൂതരുമായി സംവാദം ശക്തിപ്പെടുത്താൻ കത്തോലിക്കാ സഭ ആഗ്രഹിക്കുന്നതായി ലിയോ 14–ാമൻ മാർപാപ്പ അറിയിച്ചു. ഗാസയിലെ യുദ്ധത്തെത്തുടർന്നു വത്തിക്കാനും ഇസ്രയേലും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ പ്രഖ്യാപനം ശ്രദ്ധേയമാണ്. അമേരിക്കൻ ജൂത സമിതിയുടെ മതാന്തര കാര്യങ്ങളുടെ ഡയറക്ടർ റാബി നോം മാരൻസിന് അയച്ച കത്തിലാണിതു വ്യക്തമാക്കിയത്. കത്ത് വത്തിക്കാൻ എക്സിൽ പോസ്റ്റ് ചെയ്തു.
യേശുക്രിസ്തുവിന്റെ മരണത്തിനു ജൂതസമൂഹത്തെ മൊത്തം ഉത്തരവാദികളാക്കുന്നതിനെ നിരാകരിച്ചു രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച ‘നോസ്ട്രാ എറ്റേറ്റെ’ പ്രഖ്യാപനംകൂടി പരാമർശിച്ചാണു കത്ത്. ഈ പ്രഖ്യാപനത്തിനുശേഷം കത്തോലിക്കാസഭയും ജൂതസമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു.
ഞായറാഴ്ച ലിയോ പാപ്പയുടെ ആദ്യ പൊതുകുർബാനയിൽ മാരൻസും പത്തിലേറെ ജൂതനേതാക്കളും പങ്കെടുക്കുമെന്നു വത്തിക്കാൻ വൃത്തങ്ങൾ സൂചന നൽകി. ഗാസയിലെ യുദ്ധം സംബന്ധിച്ചു ഫ്രാൻസിസ് പാപ്പ നടത്തിയ പരാമർശങ്ങൾ ഇസ്രയേലിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഫ്രാൻസിസ് പാപ്പയുടെ സംസ്കാരത്തിൽ ഇസ്രയേൽ പ്രതിനിധി സംഘത്തെ നയിക്കാൻ വത്തിക്കാനിലെ ഇസ്രയേൽ അംബാസഡറൊഴികെ പ്രമുഖ നേതാക്കളാരും എത്തിയതുമില്ല.