കാനഡയിലെത്തുന്ന വിദേശ വിദ്യാർത്ഥികളിൽ ഇന്ത്യൻ പങ്കാളിത്തം കുത്തനെ ഇടിഞ്ഞതായി ഔദ്യോഗിക റിപ്പോർട്ട്. 2023-ൽ കാനഡയിലെ വിദേശ വിദ്യാർത്ഥികളിൽ പകുതിയിലധികവും അതായാത്, 51.6 ശതമാനവും ഇന്ത്യക്കാരായിരുന്നെങ്കിൽ, 2025 സെപ്റ്റംബർ ആയപ്പോഴേക്കും ഇത് വെറും 8.1 ശതമാനമായി ചുരുങ്ങി. കാനഡ ഓഡിറ്റർ ജനറൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്.
2023-ൽ സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ 58ശത്മാനം പേർക്കും അനുമതി ലഭിച്ചിരുന്നു. എന്നാൽ 2025-ൽ ഇത് 38 ശതമാനമായി കുറഞ്ഞു. 2024-ൽ ഏതാണ്ട് 3.5 ലക്ഷം വിദ്യാർത്ഥികൾക്ക് അനുമതി നൽകാനായിരുന്നു കാനഡ ലക്ഷ്യമിട്ടതെങ്കിലും, പകുതിയിൽ താഴെ പേർക്ക് ഏകദേശം1.49 ലക്ഷം മാത്രമേ അനുമതി ലഭിച്ചുള്ളൂ. 2018-നും 2023-നും ഇടയിൽ വ്യാജ രേഖകൾ നൽകി 800-ഓളം പേർ കാനഡയിൽ പ്രവേശിച്ചതായി കണ്ടെത്തി. നിലവിലില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.
കുടിയേറ്റ നിയമങ്ങൾ കാനഡ കർശനമാക്കിയതാണ് വിദ്യാർത്ഥികളുടെ എണ്ണം കുറയാൻ പ്രധാന കാരണം. പഠന പെർമിറ്റ് ദുരുപയോഗം ചെയ്യുന്നതും വ്യാജ രേഖകൾ സമർപ്പിക്കുന്നതും തടയാൻ ഇമിഗ്രേഷൻ വിഭാഗം കർശന പരിശോധനകൾ തുടങ്ങി. പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവരെ കണ്ടെത്താൻ കാനഡ ബോർഡർ സർവീസ് ഏജൻസിക്ക് കൂടുതൽ അധികാരം നൽകാനും തീരുമാനമായിട്ടുണ്ട്.
പഠിക്കാനായി പോയി അവിടെ ജോലി കണ്ടെത്തി പി ആർ നേടുക എന്ന ലക്ഷ്യത്തോടെ കാനഡയിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വരും വർഷങ്ങളിലും കുറവുണ്ടാകുമെന്നാണ് സൂചന.







