നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർഥി. എഐസിസി സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. നേരത്തെ കൊച്ചിയിൽ ചേർന്ന യോഗത്തിനു പിന്നാലെ സ്ഥാനാർഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാൻഡിനു കൈമാറിയിരുന്നു. പി.വി. അൻവറിന്റെ സമ്മർദത്തിനു വഴങ്ങി ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. തുടർന്ന് ഷൗക്കത്തിന്റെ പേര് കെപിസിസി എഐസിസിക്ക് കൈമാറുകയായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായത്. വി.എസ്. ജോയിക്ക് ഇനിയും മത്സരിക്കാൻ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. മികച്ച ഡിസിസി അധ്യക്ഷനായ വി.എസ്. ജോയ് തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. ആര് സ്ഥാനാർഥിയായാലും പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകിയ അൻവർ പിന്നെ മലക്കം മറിഞ്ഞതിൽ യുഡിഎഫിൽ കടുത്ത അതൃപ്തിയുണ്ട്.