സെന്റ് ജോൺസ്: പ്രവിശ്യയുടെ ബേസിക് ഇൻകം പ്രോഗ്രാമിൽ ചേരുന്നവരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി ന്യൂഫൻലൻഡ് ആൻഡ് ലാബ്രഡോർ സാമൂഹിക വികസന വകുപ്പ്. പ്രായമായവരെ പിന്തുണയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, ഇത് നിലനിൽക്കുന്ന സാമൂഹിക സഹായ പദ്ധതികളിലെ ആനുകൂല്യം ഇല്ലാതാകാൻ കാരണമാകുമോ എന്ന ആശങ്കയ്ക്ക് കാരണമായതായും വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു.
പ്രവിശ്യാ സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന തന്ത്രത്തിന്റെ ഭാഗമായി 2023ൽ ആരംഭിച്ച പദ്ധതിയാണിത്. ഏകദേശം 350 പേർക്ക് യോഗ്യതയുണ്ടെങ്കിലും 110 പേർ മാത്രമേ പ്രോഗ്രാമിൽ ചേർന്നിട്ടുള്ളുവെന്ന് പ്രവിശ്യയുടെ ഡിപ്പാർട്മെന്റ് ഓഫ് ചിൽഡ്രൻ, സീനിയർസ് ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് പറയുന്നു. ആനുകൂല്യങ്ങളെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ ഇതിനോടുള്ള ഭയമാണ് കുറഞ്ഞ എൻറോൾമെന്റ് നിരക്കിന് കാരണമാകുന്നതെന്നാണ് വക്താക്കളുടെ വാദം. അതേസമയം, ഈ സംവിധാനം വളരെ സങ്കീർണ്ണമാണെന്ന് ഫുഡ് ഫസ്റ്റ് NL-ന്റെ സിഇഒ ജോഷ് സ്മി പറഞ്ഞു.
ആരോഗ്യ അതോറിറ്റി വാഗ്ദാനം ചെയ്യുന്ന ഇൻകം അസ്സിസ്റ്റൻസ് ലഭിക്കുന്ന 60 മുതൽ 64 വയസ്സ് വരെ പ്രായമുള്ള മുതിർന്നവരെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. യോഗ്യത നേടി ഇതിന്റെ ഭാഗമാകുന്നവർക്ക് 65 വയസ്സ് തികയുമ്പോൾ വരുമാനം വർധിക്കുകയും ഫെഡറൽ ഗവൺമെന്റിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹത നേടുകയും ചെയ്യാം.
എന്നാൽ, ഹോം സപ്പോർട്ട് സേവനങ്ങൾ പോലുള്ള മറ്റ് ആനുകൂല്യങ്ങളിലെ പണം തിരിച്ചു പിടിക്കലുകളെക്കുറിച്ചും വാടക വർധനവിനെക്കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. പ്രവിശ്യാ വരുമാന പിന്തുണയിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുതിർന്ന വ്യക്തിക്ക് പ്രതിമാസം 561 ഡോളർ അടിസ്ഥാന തുക ലഭിക്കും. കൂടാതെ, വാടക കവറേജിൽ 299 ഡോളർ വരെ ലഭിക്കാനും മറ്റ് ആനുകൂല്യങ്ങൾക്ക് യോഗ്യത നേടാനും സാധിക്കും. അതേസമയം, അടിസ്ഥാന വരുമാന പദ്ധതി പ്രകാരം, അവർക്ക് ലഭിക്കുക പ്രതിമാസം 1,937 ഡോളറാണ്. പ്രവിശ്യയുടെ ബേസിക് ഇൻകം പ്രോഗ്രാമിന്റെ ഭാഗമായാൽ മറ്റ് ആനുകൂല്യങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയും പ്രവിശ്യാവാസികളിൽ നിലനിൽക്കുന്നുണ്ട്.