ഓട്ടവ: യുഎസ് താരിഫ് പ്രതിസന്ധിയിൽ കനേഡിയൻ പൗരന്മാരിൽ ആശങ്ക വർധിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധത്തെക്കുറിച്ച് പൗരന്മാർക്കിടയിലെ ആശങ്കകളിൽ വർധന ഉണ്ടായതായി ലെഗർ സർവേ വെളിപ്പെടുത്തുന്നു. മാർച്ച് 14 മുതൽ മാർച്ച് 16 വരെ ആയിരത്തി അഞ്ഞൂറിലധികം കാനഡക്കാരിൽ നടത്തിയ സർവേയിൽ 41 % പേരും ഇന്ന് കാനഡ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളായി യുഎസ് താരിഫ് , പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കൻ സാമ്പത്തിക ആക്രമണം എന്നിവയെ കാണുന്നു.
സർവേയിൽ പങ്കെടുത്ത കെബെക്കിലെ 51% ആളുകളും താരിഫ് പ്രതിസന്ധിയിൽ ആശങ്കാകുലരാണ്. ഒന്റാരിയോ നിവാസികളിൽ 42% പേരും, ബ്രിട്ടിഷ് കൊളംബിയയിൽ ഇത് 39 ശതമാനവും, അറ്റ്ലാന്റിക് കാനഡക്കാരിൽ 35% പേരും, മാനിറ്റോബയിലെയും സസ്കാച്വാനിലെയും 32% പേരും, ആൽബർട്ട നിവാസികളിൽ 26 % ആൾക്കാരും രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം താരിഫുകളാണെന്ന് അഭിപ്രായപ്പെട്ടു.
യുഎസ് താരിഫ് പ്രതിസന്ധിയിൽ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ആശങ്കാകുലരാണെന്ന് സർവേ സൂചിപ്പിക്കുന്നു. സർവേയിൽ പങ്കെടുത്ത 41% പുരുഷന്മാരും 40% സ്ത്രീകളും യുഎസുമായുള്ള ബന്ധമാണ് ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്.