വൻകൂവർ: മാസങ്ങൾ നീണ്ടുനിന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ആരംഭിച്ച ബ്രിട്ടിഷ് കൊളംബിയ ലൈഫ് ലാബ്‌സിലെ ജീവനക്കാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. ഞായറാഴ്ച ബർണബിയിൽ ഒരു റാലിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ബിസി ജനറൽ എംപ്ലോയീസ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്. വേതനം, ജോലി സാഹചര്യങ്ങൾ, ജീവനക്കാരുടെ കുറവ് എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്.
പ്രവിശ്യയിലെ ഏകദേശം 1,200 ലൈഫ് ലാബ്സ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ബിസി ജനറൽ എംപ്ലോയീസ് യൂണിയൻ വ്യാഴാഴ്ച, 72 മണിക്കൂർ പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. യൂണിയൻ പറയുന്നതനുസരിച്ച്, ഏകദേശം 80 ശതമാനം തൊഴിലാളികൾ പണിമുടക്കുന്നുണ്ട്. പൊതുമേഖലയിൽ ഒരേ ലബോറട്ടറി ജോലി ചെയ്യുന്ന ലൈഫ് ലാബ്സ് ജീവനക്കാർക്കും ടെക്നീഷ്യൻമാർക്കും വേതന തുല്യത ഉറപ്പാക്കുക എന്നതാണ് യൂണിയന്റെ പ്രധാന ആവശ്യം. മെച്ചപ്പെട്ട ഷെഡ്യൂളിംഗും കൂടുതൽ തൊഴിൽ ആരോഗ്യ സുരക്ഷാ പരിരക്ഷകളും തൊഴിലാളികൾ ആവശ്യപ്പെടുന്നുണ്ടെന്ന് യൂണിയൻ വ്യക്തമാക്കി.