ടൊറന്റോ: 50 ദശലക്ഷം കനേഡിയൻ ഡോളർ (ഏകദേശം 299.3 കോടി രൂപ) വിലമതിക്കുന്ന 479 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ കാനഡയിലെ പീൽ റീജനൽ പൊലീസ് പിടികൂടിയവരിൽ ഇന്ത്യൻ വംശജരും. യുഎസിൽ നിന്ന് ഗ്രേറ്റർ ടൊറന്റോ ഏരിയയിലേക്ക് (ജിടിഎ) കൊക്കെയ്ൻ കടത്താൻ ശ്രമിച്ച ഒൻപത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിപ്പാർട്ട്‌മെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിതെന്ന് പൊലീസ് പറഞ്ഞു.
പീൽ റീജനൽ പൊലീസ് 2024 ജൂണിൽ ആരംഭിച്ച പ്രോജക്ട് പെലിക്കൻ എന്ന ഒരു വർഷം നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് ഇത്രയും വലിയ ലഹരിവേട്ട നടത്തിയത്. ട്രക്ക് ഡ്രൈവർമാർ മിഷിഗനിലെ യുഎസ് അതിർത്തി കടന്നാണ് കാനഡയിലേക്ക് കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതികൾക്കെതിരെ ലഹരിമരുന്ന്, വെടിമരുന്ന് കുറ്റങ്ങളുമായി ബന്ധപ്പെട്ട് 35 ക്രിമിനൽ കുറ്റങ്ങൾ ചുമത്തി. അർവിന്ദർ പവാർ (29), മൻപ്രീത് സിങ് (44), ഗുർതേജ് സിങ് (36), കരഞ്ജിത് സിങ് (36), സർതാജ് സിങ് (27), ശിവ് ഓങ്കാർ സിങ് (31), സജ്ഗിത് യോഗേന്ദ്രരാജ (31), ടോമി ഹ്യൂൻ (27), ഫിലിപ്പ് ടെപ് (39) എന്നിവരാണ് പിടിയിലായത്. വ്യത്യസ്ത പരിശോധനകളിലാണ് ഇത്രയും വലിയ ലഹരിവേട്ട് നടത്തിയതെന്ന് അധികൃതർ പറഞ്ഞു.