ബെംഗളൂരു: വിവാഹത്തിനു സമ്മർദം ചെലുത്തിയ കാമുകിയെ കൊന്നു കുഴിച്ചു മൂടിയെന്ന കേസിൽ യുവാവിനെ 6 മാസത്തിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. ഗദഗ് നാരായണപുര സ്വദേശിനി മധുശ്രീ അങ്ങടിയെ (26) കൊന്ന കേസിൽ ഇതേ ഗ്രാമത്തിലെ സതീഷ് ഹിരെമത്ത് (28) ആണ് അറസ്റ്റിലായത്. 2024 ഡിസംബർ 16 നായിരുന്നു കൊലപാതകം.
6 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. സതീഷുമായുള്ള ബന്ധത്തെ എതിർത്ത വീട്ടുകാർ മധുശ്രീയെ ഗദഗിലെ ബന്ധുവിന്റെ വീട്ടിലാക്കി. എന്നാൽ, ഡിസംബർ 16 നു ബന്ധുവീട്ടിൽനിന്ന് പോയ യുവതി തിരിച്ചെത്തിയില്ല. ജനുവരി 12നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സതീഷ് യുവതിയെ നാരായണപുരയിലെ ഫാംഹൗസിൽ കൊണ്ടുപോയി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് ഗദഗ് എസ്പി നാമെഗൗഡ പറഞ്ഞു. യുവതിയുടെ അസ്ഥികൾ പൊലീസ് കണ്ടെടുത്തു.