അന്തരിച്ച ലിബിയൻ ഏകാധിപതി മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി കൊല്ലപ്പെട്ടതായി വിവരം. സെയ്ഫിന്റെ അഭിഭാഷകനും അടുത്ത കുടുംബാംഗങ്ങളും മരണവിവരം സ്ഥിരീകരിച്ചു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽനിന്ന് 136 കിലോമീറ്റർ തെക്കുകിഴക്കുള്ള സിൻടൻ നഗരത്തിലാണ് സെയ്ഫ് കൊല്ലപ്പെട്ടത്. അതേസമയം, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടില്ല. സെയ്ഫ് ആറുവർഷമായി സിൻടനിൽ വിമത സൈന്യത്തിന്റെ തടവിൽ കഴിയുകയായിരുന്നു.
ഗദ്ദാഫിയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് സെയ്ഫ് അൽ ഇസ്‌ലാം ഗദ്ദാഫി. ഗദ്ദാഫിയുടെ ഭരണകാലത്ത് ലിബിയയിലെ പ്രമുഖ നേതാവായിരുന്നു സെയ്ഫ്. ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011ൽ രാജ്യത്ത് നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തിയതിന് 2015ൽ സെയ്ഫിന് ലിബിയൻ കോടതി വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യരാശിക്കെതിരെയുള്ള കുറ്റങ്ങൾ ചുമത്തി രാജ്യാന്തര ക്രിമിനൽ കോടതിയും സെയ്ഫിനെതിരെ കേസെടുത്തിരുന്നു.







