വൻകൂവർ: രാജ്യാന്തര വിദ്യാർത്ഥികളുടെ എൻറോൾമെൻ്റിലുണ്ടായ കുറവിനെത്തുടർന്ന് മെട്രോ വൻകൂവറിലെ പോസ്റ്റ്-സെക്കൻഡറി സ്കൂൾ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. ലംഗാര കോളേജാണ് ഫെഡറൽ ഗവൺമെൻ്റ് സ്റ്റുഡൻ്റ് വീസ കുറച്ചതിനെത്തുടർന്ന് ജീവനക്കാരെ പിരിച്ചുവിടുന്നത്. അടുത്ത സെമസ്റ്ററിൻ്റെ തുടക്കത്തിൽ, 2023-ൽ ഉണ്ടായിരുന്നതിനേക്കാൾ 200 ഇൻസ്ട്രക്ടർമാർ കുറവായിരിക്കുമെന്ന് ലംഗാര ഫാക്കൽറ്റി അസോസിയേഷൻ അറിയിച്ചു. പിരിച്ചുവിടുന്നവരിൽ പലരും താൽക്കാലിക തസ്തികയിൽ ഉള്ളവരാണെന്നും മറ്റുള്ളവരെ ഔദ്യോഗികമായി പിരിച്ചുവിടുമെന്നും അസോസിയേഷൻ പറയുന്നു.
ഈ വർഷം ആദ്യം സ്ഥിരം ഫാക്കൽറ്റി അംഗങ്ങളിൽ 21 പേരെ കോളേജ് പിരിച്ചുവിട്ടിരുന്നു. രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതിന് ശേഷമാണ് പിരിച്ചുവിടൽ എന്ന് കോളേജ് പറയുന്നു. മോഡേൺ ലാങ്ഗ്വജ് ഡിപ്പാർട്ട്മെൻ്റ് ആണ് ജീവനക്കാരെ വെട്ടിക്കുറച്ചതിലൂടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത്. ഈ ഡിപ്പാർട്ട്മെൻ്റിൽ ആറ് ഫാക്കൽറ്റികൾക്ക് പിരിച്ചുവിടൽ അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ മോഡേൺ ലാങ്ഗ്വജ് ഡിപ്പാർട്ട്മെൻ്റിലെ ക്ലാസ്സുകളുടെ എണ്ണം 90-ൽ നിന്ന് 61 ആയി വെട്ടിക്കുറച്ചിട്ടുണ്ട്.
ഫെഡറൽ ഗവൺമെൻ്റ് സ്റ്റുഡൻ്റ് വീസയുടെ പരിധി കർശനമാക്കിയതിന് ശേഷം രാജ്യത്തുടനീളമുള്ള സർവകലാശാലകളും കോളേജുകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ആഭ്യന്തര വിദ്യാർത്ഥികളേക്കാൾ രാജ്യാന്തര വിദ്യാർത്ഥികൾ ഉയർന്ന ഫീസ് നൽകുന്നതാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.