ചൊവ്വാഴ്ച ലണ്ടനിലെ കാനഡ ഹൗസ് സന്ദർശിച്ച് ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും. കാനഡ ഹൗസിന്‍റെ 100-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് സന്ദർശനം. യുകെയിലെ കനേഡിയൻ ഹൈക്കമ്മീഷണർ റാൽഫ് ഗൂഡെയ്ൽ ഉൾപ്പെടെയുള്ള കനേഡിയൻ ഉദ്യോഗസ്ഥരുമായി ചാൾസും കാമിലയും കൂടിക്കാഴ്ച നടത്തി.
മെയ് 26, 27 തീയതികളിൽ ചാൾസും കാമിലയും ഓട്ടവയിൽ അടുത്ത പാർലമെൻ്റ് സമ്മേളന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. പുതിയ ലിബറൽ ഗവൺമെൻ്റിന്‍റെ മുൻഗണനകളെ പരിചയപ്പെടുത്തുന്നതിനായി ഹൗസ് ഓഫ് കോമൺസിൽ ചാൾസ് പ്രസംഗിക്കും. ചാൾസിന്‍റെ 23-ാമത്തെ കാനഡ സന്ദർശനമാണിത്. അദ്ദേഹത്തിന്‍റെ അമ്മ, എലിസബത്ത് രാജ്ഞി II, 1977-ലാണ് കാനഡയിൽ ഹൗസ് ഓഫ് കോമൺസിൽ പ്രസംഗം നടത്തിയത്.
കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്ക് ശേഷം, ചാൾസ് രാജാവിന്‍റെ കാനഡ സന്ദർശനം രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനുമുള്ള പിന്തുണയായാണ് കണക്കാക്കുന്നത്.