തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി മികച്ച വേനൽ മഴയാണ് ലഭിച്ചത്. 359.0 മി.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 776.4 മി.മീ. മഴയാണ് പെയ്തത്. 116 % വർധന. ഇക്കുറി കാലവർഷം നേരത്തെ എത്തിയതിനാലാണ് പ്രീമൺസൂൺ മഴ ഇത്രയധികം വർധിക്കാൻ കാരണം. കാലവർഷം ആരംഭിച്ച മേയ് 24 മുതൽ 31 വരെ 440.5 മി.മീ. മഴ ലഭിച്ചു. ഇത് ആകെ പെയ്ത മഴയുടെ 57 ശതമാനമാണ്.
മൺസൂണിനു മുൻപ് മഴപ്പെയ്ത്തിൽ റെക്കോർഡിട്ട് കണ്ണൂർ. കാലവർഷത്തിനു മുന്നോടിയായി, മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള പ്രീമൺസൂൺ സീസണിൽ സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കണ്ണൂർ ജില്ലയിലാണ്– 1,071.2 മില്ലിമീറ്റർ. സാധാരണ ഇക്കാലത്ത് ലഭിക്കുന്നത് 258.3 മില്ലിമീറ്റർ മാത്രമാണ്. 315 ശതമാനം കൂടുതലാണ് ഇത്തവണത്തെ മഴ. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സാധാരണയായി ഏറ്റവും കൂടുതൽ വേനൽ മഴ പെയ്യാറുള്ളത്.
മേയ് രണ്ടാം പാദത്തിലെ കാലാവസ്ഥാ മാറ്റങ്ങളാണു കണ്ണൂർ ജില്ലയെ മഴക്കണക്കിൽ ഒന്നാമതെത്തിച്ചത്. ഇത്തവണ കാലവർഷം മേയ് 24ന് കേരളത്തിലെത്തി. സാധാരണയിൽനിന്ന് എട്ടു ദിവസം മുൻപാണിത്. ഇതോടൊപ്പം ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങളും വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് കണ്ണൂർ ജില്ലയിൽ വ്യാപക മഴയ്ക്കു കാരണമായി. മേയ് 17ന് ബംഗാൾ ഉൾക്കടലിലും 20ന് അറബിക്കടലിലും ചക്രവാതച്ചുഴികൾ രൂപമെടുത്തു. 22 ന് അറബിക്കടലിലും 27ന് ബംഗാൾ ഉൾക്കടലിലും ഈ ചക്രവാതച്ചുഴികൾ ന്യൂനമർദമായി മാറി. ഇതിനിടയിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് കാലവർഷത്തിന്റെ തീവ്രത വർധിപ്പിച്ചു.
92 ദിവസം നീണ്ടു നിൽക്കുന്ന പ്രീമൺസൂൺ കാലത്തു കണ്ണൂർ ജില്ലയിൽ പെയ്ത മഴയുടെ 64 ശതമാനവും ലഭിച്ചത് മേയ് 24 മുതലുള്ള 8 ദിവസമാണ്. 24 മുതൽ 31 വരെ ജില്ലയിൽ 683.9 മി.മീ. മഴ ലഭിച്ചു. മാർച്ച് ഒന്നു മുതൽ മേയ് 23 വരെയുള്ള 84 ദിവസം ലഭിച്ചത് 387.3 മി.മീ. മഴ മാത്രമായിരുന്നു.