തിരുവനന്തപുരം: യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റർപോൾ റെഡ്കോർണർ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയൻ പൗരനുമായ അലക്സേജ് ബെസിയോകോവ് (46) ആണു വർക്കലയിൽ അറസ്റ്റിലായത്. ഗാരന്റക്സ് എന്ന ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചിന്റെ സഹസ്ഥാപകനാണ്.
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാൻ എത്തിയ അലക്സേജ് ബെസിയോകോവിനെ വർക്കലയിലെ ഹോംസ്റ്റേയിൽനിന്ന് ചൊവ്വാഴ്ചയാണ് പിടികൂടുന്നത്. വിദേശത്തേയ്ക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്ന ഇയാൾ ഇന്റർപോൾ, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണു വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയശേഷം യുഎസിനു കൈമാറാനാണു നീക്കം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇയാൾക്കെതിരെ ഇന്റർപോൾ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. സൈബർ ആക്രമണം, കമ്പ്യൂട്ടർ ഹാക്കിങ്, മയക്കുമരുന്ന് ഇടപാടുകൾ എന്നീ കേസുകളിൽ പ്രതിയാണ്. 2019 ഏപ്രിൽ മുതൽ ഗാരന്റക്സ് 96 ബില്യൻ ഡോളറിന്റെയെങ്കിലും ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തിയിട്ടുണ്ട്.