ഫ്ലോറിഡയിലെ പാംസ് വെസ്റ്റ് ആശുപത്രയിലെ നേഴ്സായ ലീലാമ്മ ലാലിനെ (67) ആശുപത്രയിൽ പ്രവേശിപ്പിച്ചിരുന്ന മാനസിക രോഗിയുടെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റെന്ന് റിപ്പോർട്ട്. സ്റ്റീഫൻ സ്കാൻടിൽബറി (33) എന്ന മാനസിക അസ്വാസ്ഥമുള്ള ആളാണ് ലീലാമ്മയെ കഴിഞ്ഞ വ്യാഴാഴ്ച അതിക്രൂരമായി മർദ്ദിച്ചതെന്ന് പ്രദേശിക ചാനലായ ഡബ്യുപിബിഎഫ് റിപ്പോർട്ട് ചെയ്തു. സ്റ്റീഫൻ സ്കാൻടിൽബറിയുടെ മർദ്ദനത്തിൽ ലീലാമ്മയുടെ മുഖത്തെ എല്ലുകളെല്ലാം പൊട്ടി. ഇരുകണ്ണുകളും തുറക്കാനാകാത്തവിധം മുറിവേറ്റു. അമ്മയെ കണ്ടപ്പോൾ എനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്നായിരുന്നു ലീലാമ്മയുടെ മകൾ സിൻഡി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്. മാനസിക പ്രശ്നങ്ങളെ തുടർന്നാണ് സ്റ്റീഫൻ സ്കാൻടിൽബറിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
Leela, a 67-year-old nurse, was brutally attacked while caring for her patients. She needs our help to cover medical bills and support her recovery. Please consider donating or sharing. https://t.co/JoZXsyyKgR
— nursekort (@nursekort) March 1, 2025
ആശുപത്രിയിലെ മൂന്നാം നിലയിലായിരുന്നു സ്റ്റീഫൻ സ്കാൻടിൽബറിയെ പാർപ്പിച്ചിരുന്നത്. സംഭവ സമയത്ത് രോഗികൾക്ക് മരുന്ന് നൽകാനെത്തിയതായിരുന്നു ലീലാമ്മ, നേഴ്സ് എത്തിയപ്പോൾ ആശുപത്രി ബെഡ്ഡിൽ കിടക്കുകയായിരുന്നു സ്റ്റീഫൻ. നേഴ്സിനെ കണ്ടതും ഇയാൾ ബെഡ്ഡിൽ നിന്നും ചാടി എഴുന്നേറ്റ് അവരെ മർദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാൾ ലീലാമ്മയുടെ മുഖത്ത് തുടർച്ചയായി ഇടിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിൽ ലീലാമ്മയുടെ ഇരുകണ്ണുകളുടെയും കാഴ്ച ശക്തി നശിച്ചു. മുഖത്തെ എല്ലുകൾ മിക്കതും പൊട്ടി. തലയിൽ രക്തസ്രാവമുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തുള്ള ട്രൂമാ കെയറിലേക്ക് ലീലാമ്മയെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ 21 വർഷമായി ലീലാമ്മ ഇതേ ഹോസ്പ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്നു.
സ്റ്റീഫൻ സ്കാൻടിൽബറിയുടെത് വംശീയ ആക്രമണമായിരുന്നെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാർ മോശമാണെന്നും താൻ ഒരു ഇന്ത്യൻ ഡോക്ടറെ തല്ലിയെന്നും അക്രമണത്തിന് ശേഷം സ്റ്റീഫൻ പറഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും പോലീസ് ഇയാളെ പിടികൂടി. സ്റ്റീഫൻ സ്കാൻടിൽബറി ഇപ്പോൾ വിചാരണ കാത്ത് ജയിലാണ്. ഇയാൾക്കെതിരെ വിദ്വേഷ കുറ്റകൃത്യത്തിനും സെക്കൻഡ് ഡിഗ്രി കൊലപാതക ശ്രമത്തിനും കുറ്റം ചുമത്തിയിട്ടുണ്ടെന്ന് സിബിഎസ് 12 റിപ്പോർട്ട് ചെയ്തു. ലീലയുടെ ചികിത്സയ്ക്കായി ഓൺലൈനിൽ ഫണ്ട് ശേഖരണം ആരംഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.