കോഴിക്കോട്: ഇറാൻ – ഇസ്രയേൽ സംഘർഷത്തിനിടെ സംസ്ഥാനത്ത് നിന്നുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. വ്യോമപാതകൾ അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധികൾ കാരണം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്ന് ദുബായ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള രണ്ട് സർവീസുകൾ ഇന്നലെ റദ്ദാക്കിയിരുന്നു. യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്കു പുറപ്പെടുന്നതിനു മുമ്പ് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി അന്വേഷിക്കണമെന്നാണു നിർദേശം.
കരിപ്പൂർ – ഷാർജ വിമാന സർവീസും റദ്ദാക്കി. ഷാർജയിലേക്കു രാത്രി 12:35 ന് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റദ്ദാക്കിയത്. ഇസ്രയേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇന്ത്യൻ വിമാനങ്ങൾക്കു പാക്കിസ്ഥാൻ വ്യോമപാതയിൽ നേരത്തേ വിലക്കുമുണ്ട്. ഈ സാഹചര്യത്തിൽ പല വിമാനങ്ങളും ഒമാൻ വ്യോമപാതയാണ് ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ കമ്പനികൾ നിർബന്ധിതരാകുന്നത്.
അതേസമയം, ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യ ഇറാനിൽ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇറാനിൽ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കു സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചിട്ടിരിക്കുന്നതിനാൽ വിദ്യാർഥികൾക്ക് കര അതിർത്തികൾ ഉപയോഗിച്ച് അസർബൈജാൻ, തുർക്ക്മെനിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലേക്കു കടക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ഇസ്രയേൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരോടും ഉടൻ ടെഹ്റാൻ വിടാൻ വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. വിദേശികൾ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും മന്ത്രാലയം നിർദേശിച്ചു. ബന്ധുത്വം ഇപ്പോൾ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.