ജക്കാർത്ത: 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങുന്നതിനും അവ ഉപയോഗിക്കുന്നതിനും ഇന്തോനേഷ്യ വിലക്കേർപ്പെടുത്തി. സൈബർ ബുള്ളിയിംഗ്, ഓൺലൈൻ തട്ടിപ്പുകൾ, കുട്ടികളിലെ സോഷ്യൽ മീഡിയ അഡിക്ഷൻ എന്നിവ തടയുന്നതിന്റെ ഭാഗമായാണ് സർക്കാർ ശനിയാഴ്ച മുതൽ ഈ പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയത്. ഇതോടെ തെക്കുകിഴക്കൻ ഏഷ്യയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്കുന്ന ആദ്യ രാജ്യമായി ഇന്തോനേഷ്യ മാറി. കഴിഞ്ഞ വർഷം ഓസ്ട്രേലിയ നടപ്പിലാക്കിയ സമാനമായ നിയമത്തിന് പിന്നാലെയാണ് ഇന്തോനേഷ്യയുടെ ഈ നീക്കം.
യുട്യൂബ്, ടിക് ടോക്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ), ബിഗോ ലൈവ്, റോബ്ലോക്സ് തുടങ്ങിയ പ്രധാന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെല്ലാം ഈ വിലക്ക് ബാധകമാണ്. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇന്തോനേഷ്യൻ കമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ അഫയേഴ്സ് മന്ത്രി മ്യൂട്ടിയ ഹഫീദ് വ്യക്തമാക്കി. രാജ്യത്തെ ഏകദേശം 7 കോടിയോളം കുട്ടികളെ ഈ നിയമം നേരിട്ട് ബാധിക്കും. പ്ലാറ്റ്ഫോമുകൾ അവരുടെ സേവനങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും നിയമം പാലിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.
ഈ നിയമം നടപ്പിലാക്കുന്നത് വെല്ലുവിളിയാണെങ്കിലും കുട്ടികളുടെ ഭാവി സംരക്ഷിക്കാൻ ഇത് അനിവാര്യമാണെന്ന് സർക്കാർ വിശ്വസിക്കുന്നു. കുട്ടികൾ ഡിജിറ്റൽ ലോകത്തിന് പകരം യഥാർത്ഥ ലോകത്ത് സമയം ചിലവഴിക്കണമെന്നും വിദ്യാലയങ്ങളും രക്ഷിതാക്കളും ഇതിന് പിന്തുണ നൽകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നത് കുട്ടികളിൽ ഉത്കണ്ഠയ്ക്കും വിഷാദരോഗത്തിനും കാരണമാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നതായി സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണസമയത്ത് പോലും ഫോണിൽ നോക്കിയിരിക്കുന്ന കുട്ടികളുടെ സ്വഭാവരീതി മാറ്റിയെടുക്കാൻ ഈ നിയമം സഹായിക്കുമെന്ന് രക്ഷിതാക്കളും പ്രതീക്ഷിക്കുന്നു.
ഗൂഗിൾ, ടിക് ടോക് തുടങ്ങിയ കമ്പനികൾ ഇന്തോനേഷ്യൻ സർക്കാരിന്റെ ഈ നീക്കത്തോട് സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിയമപരമായ നിബന്ധനകൾക്കനുസരിച്ച് തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തുമെന്നും പ്രായപരിധി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ കർശനമാക്കുമെന്നും കമ്പനികൾ വ്യക്തമാക്കി. എലോൺ മസ്കിന്റെ എക്സ് ഇതിനോടകം തന്നെ ഇന്തോനേഷ്യയിലെ ഉപയോക്താക്കൾക്ക് കുറഞ്ഞ പ്രായപരിധി 16 ആയി നിശ്ചയിച്ചിട്ടുണ്ട്. കുട്ടികളെ ഓൺലൈൻ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നതിനിടയിലാണ് ഇന്തോനേഷ്യയുടെ ഈ ശക്തമായ നടപടി.







