ബ്രിട്ടിഷ് കൊളംബിയ വാൻകൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാന്‍ സംഘടന. യുഎസ് ആസ്ഥാനമായുള്ള സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) ആണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ നിയന്ത്രണം ഏറ്റെടുക്കുമെന്നും എസ്എഫ്‌ജെ അറിയിച്ചു. കോണ്‍സുലേറ്റില്‍ സാധാരണ ആവശ്യങ്ങള്‍ക്കായി എത്താനിരിക്കുന്ന ഇന്തോ-കനേഡിയൻ പൗരന്മാരോട് മറ്റൊരു ദിവസം തിരഞ്ഞെടുക്കണമെന്നും ഖലിസ്ഥാന്‍ അനുകൂല സംഘടന ആവശ്യപ്പെട്ടു. പുതിയ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ ദിനിഷ് പട്‌നായിക്കിന്റെ മുഖത്ത് ലക്ഷ്യചിഹ്നം പതിച്ചുകൊണ്ടുള്ള ഒരു പോസ്റ്ററും അവര്‍ പുറത്തിറക്കി.
ഖലിസ്ഥാനികളെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും നടത്തുകയാണെന്ന് സംഘടന ആരോപിച്ചു. ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിച്ചതിനു പിന്നാലെയാണ് സംഘടനയുടെ നീക്കമുണ്ടായിരിക്കുന്നത്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് രണ്ടുവര്‍ഷം മുന്‍പ് മുൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നതായും പ്രസ്താവനയില്‍ പറയുന്നു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഖലിസ്ഥാന്‍ ജനഹിതപരിശോധന പ്രചാരകരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ ചാരവൃത്തിയും നിരീക്ഷണവും തുടരുകയാണ് എന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
നിജ്ജാറിന്റെ മരണശേഷം ഖലിസ്ഥാന്‍ ജനഹിതപരിശോധനാ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്ത ഇന്ദര്‍ജീത് സിങ്ങിന് ഗോസലിന് സംരക്ഷണം നല്‍കാന്‍ ആര്‍സിഎംപി നിര്‍ബന്ധിതായ സാഹചര്യത്തിലേക്കെത്തുന്ന തരത്തിലുള്ള ഗുരുതരഭീഷണി തങ്ങള്‍ക്കെതിരെ നിലനിന്നിരുന്നുവെന്നും സംഘം ആരോപിച്ചു. കാനഡയില്‍ നടക്കുന്ന ചാരവൃത്തിക്കും ഭീഷണിപ്പെടുത്തലിനും ഔദ്യോഗിക പ്രതികരണം തേടുമെന്നും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുമെന്നും സംഘടന പറഞ്ഞു.







