newsroom@amcainnews.com

ടൊറന്റോയിൽ രഥഘോഷയാത്രക്കുനേരെ അജ്ഞാത സംഘത്തിന്റെ ചീമുട്ടയേറ്; അപലപിച്ച് ഇന്ത്യ

ടൊറന്റോ: ടൊറന്റോയിൽ ഹിന്ദുമത വിശ്വാസികൾ സംഘടിപ്പിച്ച രഥഘോഷയാത്രക്കുനേരെ അജ്ഞാതരായ ആളുകൾ മുട്ടയെറിഞ്ഞതിനെ തുടർന്ന് സംഘർഷം. സംഭവം സോഷ്യൽ മീഡിയയിൽ വംശീയ-വിദ്വേഷ ആരോപണങ്ങൾക്കും ചൂടുള്ള ചർച്ചകൾക്കും കാരണമായി. ടൊറന്റോയിലെ തെരുവുകളിൽ ഭക്തർ ഭക്തിഗാനങ്ങൾ ആലപിച്ച് നീങ്ങുന്നതായി കാണിക്കുന്ന വിഡിയോ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് അപ്‌ലോഡ് ചെയ്തപ്പോഴാണ് സംഭവം പുറത്തുവന്നത്. അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നുള്ള ഒരാൾ അവർക്കുനേരെ മുട്ട എറിയുന്നതായി വിഡിയോയിൽ കാണാം.

‘അടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നുള്ള ഒരാൾ ഞങ്ങൾക്ക് നേരെ മുട്ട എറിഞ്ഞു. എന്തുകൊണ്ട്? വിശ്വാസം മൂലം ശബ്ദമുണ്ടാകുന്നതാണോ? എന്തുതന്നെ ആയാലും ഞങ്ങൾ നിർത്തിയില്ല. കാരണം ഭഗവാൻ ജഗന്നാഥൻ തെരുവിലായിരിക്കുമ്പോൾ, ഒരു വിദ്വേഷത്തിനും നമ്മെ കുലുക്കാൻ കഴിയില്ല’ ഇൻസ്റ്റാഗ്രാം ഉപയോക്താവ് സാങ്‌ന ബജാജ് പറഞ്ഞു. ‘ഞങ്ങൾ സ്തബ്ധരായി. വേദനിച്ചു. പക്ഷേ ഞങ്ങൾ നിർത്തിയില്ല. കാരണം വിദ്വേഷത്തിന് ഒരിക്കലും വിശ്വാസത്തെ കീഴടക്കാൻ കഴിയില്ല വിഡിയോയുടെ ഉടമയായ യുവതി പറഞ്ഞു.

ഒഡിഷ മുൻ മുഖ്യമന്ത്രിയും ബി.ജെ.ഡി മേധാവിയുമായ നവീൻ പട്‌നായിക് സംഭവത്തിന്റെ ചിത്രങ്ങൾ ‘എക്‌സി’ൽ പങ്കുവെക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യർഥിക്കുകയും ചെയ്തു. ‘കാനഡയിലെ ടൊറന്റോയിൽ നടന്ന രഥയാത്രാ ആഘോഷത്തിനിടെ ഭക്തർക്ക് നേരെ മുട്ടകൾ എറിയപ്പെട്ടതായി അറിഞ്ഞതിൽ അതിയായ അസ്വസ്ഥത തോന്നുന്നു. ഇത്തരം സംഭവങ്ങൾ ലോകമെമ്പാടുമുള്ള ഭഗവാൻ ജഗന്നാഥന്റെ ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുക മാത്രമല്ല ഈ ഉത്സവത്തിന് ആഴത്തിലുള്ള വൈകാരികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള ഒഡിഷയിലെ ജനങ്ങളെ വേദനിപ്പിക്കുന്നു’വെന്നും അദ്ദേഹം ‘എക്‌സി’ൽ എഴുതി. കേന്ദ്രസംസ്ഥാന സർക്കാറുകൾ വിഷയം ഗൗരവമായി കാണണമെന്നും പട്‌നായിക് ആവശ്യപ്പെട്ടു.

രഥയാത്രാ ഘോഷയാത്രയ്ക്ക് നേരെയുണ്ടായ മുട്ടയേറിനെ ഇന്ത്യ ശക്തമായി അപലപിച്ചു. ഈ പ്രവൃത്തിയെ ‘ഖേദകരം’ എന്ന് വിശേഷിപ്പിക്കുകയും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ കനേഡിയൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. ടൊറന്റോയിലെ രഥയാത്രാ ഘോഷയാത്രയ്ക്കിടെയുണ്ടായ നിന്ദ്യമായ പ്രവൃത്തികൾ ഖേദകരമാണെന്നും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ഉത്സവത്തിന്റെ ആത്മാവിന് എതിരാണെന്നും സംഭവത്തെക്കുറിച്ച് പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ ഔദ്യോഗികമായി കനേഡിയൻ സർക്കാരിനോട് ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കനേഡിയൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.

You might also like

“ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്”: സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You