യുഎസിലെ മിനസോട സംസ്ഥാനത്ത് സ്വകാര്യ സ്കൂളില്‍ വെടിവയ്പ് നടത്തിയ അക്രമി റോബിന് വെസ്റ്റ്മാന്‍ (23) ആണെന്ന് തിരിച്ചറിഞ്ഞു. വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂളിനോട് ചേര്‍ന്ന പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോഴാണ് തോക്കുമായെത്തിയ പ്രതി വെടിവച്ചത്. രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. അക്രമിയായ റോബിന് വെസ്റ്റ്മാന്‍ സ്വയം ജീവനൊടുക്കി.
ആക്രമണം നടന്ന സ്കൂളിലെ പാര്‍ക്കിങ് സ്ഥലത്താണ് റോബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റോബിന് ഡബ്ല്യു എന്ന പേരില്‍ ഇയാള്‍ക്കൊരു യൂട്യൂബ് ചാനല്‍ ഉണ്ടായിരുന്നു. ഈ ചാനല്‍ വഴിയാണ് താക്കിന്റെ വിശദാംശങ്ങള്‍ അക്രമി വ്യക്തമാക്കിയിരുന്നത്. ഒരു റൈഫിളും, ചെറിയ തോക്കും, പിസ്റ്റലുമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. 10 മിനിറ്റോളം ദൈര്‍ഘ്യമുള്ള രണ്ടു വിഡിയോകള്‍ റോബിന് യുട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വിഡിയോയില്‍ ആയുധങ്ങളും വെടിയുണ്ടകളും ലോഡ് ചെയ്ത മാഗസിനുകളും കാണിച്ചിരുന്നു. ‘ട്രംപിനെ ഉടനെ കൊല്ലുക’, ‘ഇസ്രയേലിനെ കത്തിക്കണം’ തുടങ്ങിയ വാചകങ്ങളും തോക്കിലെ മാഗസിനില്‍ എഴുതിയിരുന്നു. വിഡിയോ പിന്നീട് അധികൃതര്‍ നീക്കം ചെയ്തു. കൂട്ടക്കൊലയ്ക്ക് പിന്നാലെ ക്ഷമ ചോദിച്ച് പ്രതി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി നാല് പേജുള്ള കൈയെഴുത്ത് കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൂട്ടക്കൊലയ്ക്ക് ക്ഷമ ചോദിക്കുകയും കുടുംബാംഗങ്ങളോട് പേര് മാറ്റി ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന കത്തില്‍, ജീവിതത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചതിന് ലോകത്തെ കുറ്റപ്പെടുത്തുന്നു.







