ടെല്‍ അവീവ്: ഇസ്രായേലിനുള്ളിൽ പ്രവേശിച്ച് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്ന് ഇസ്രായേൽ. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൈന്യത്തിന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവി ഏറ്റെടുത്തു. ജനുവരിയിൽ അദ്ദേഹം രാജി പ്രഖ്യാപിക്കുകയും അടുത്ത ആഴ്ച സ്ഥാനമൊഴിയുകയും ചെയ്യുമെന്ന് എപി റിപ്പോർട്ട് ചെയ്തു.
സൈന്യവും ഇന്റലിസന്റ്സ് സംവിധാനങ്ങളും പൂർണമായി പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഹമാസിനെ കുറച്ചുകണ്ടു. അവരുടെ ശേഷി മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ സൈന്യം പറയുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹമാസിനെ കുറച്ചുകണ്ടതാണ് തിരിച്ചടിയായത്. ഇത്തരമൊരു മിന്നലാക്രമണം അവരിൽ നിന്ന് പ്രതീക്ഷിച്ചില്ല. യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഗാസ ഭരിക്കാനാണ് ഹമാസിന് താത്പര്യമെന്നതായിരുന്നു കണക്കൂകൂട്ടൽ. ആക്രമണമുണ്ടായാൽ തന്നെ പരമാവധി എട്ട് അതിര്‍ത്തി പോയിന്റുകളില്‍ മാത്രമേ ആക്രമണം നടത്താന്‍ കഴിയൂ എന്നാണ് ഇസ്രയേല്‍ സൈന്യം കരുതി. എന്നാല്‍ യഥാര്‍ഥത്തില്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താനായുള്ള 60-ലേറെ മാര്‍ഗങ്ങള്‍ ഹമാസിനുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒക്ടോബർ 7 ലെ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്ന യഹ്‌യ സിൻവാർ 2017ൽ തന്നെ ആക്രമണത്തിന്റെ ആസൂത്രണം ആരംഭിച്ചിരുന്നുവെന്ന് ഇന്റലിജൻസ് ഗവേഷണങ്ങൾ തെളിയിക്കുന്നുവെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഹമാസ് റോക്കറ്റുകൾ വർഷിച്ചപ്പോൾ ഹമാസ് പ്രവർത്തകർക്ക് സുരക്ഷാ വേലി തകർക്കാനോ ഹാംഗ് ഗ്ലൈഡറുകളിൽ പറക്കാനോ സാധിച്ചു. ഹമാസ് പോരാളികൾ നിരീക്ഷണ ക്യാമറകൾ പ്രവർത്തനരഹിതമാക്കുകയും അതിർത്തിയിൽ നിലയുറപ്പിച്ച നൂറുകണക്കിന് സൈനികരെ വേഗത്തിൽ കീഴടക്കുകയും ചെയ്തു.
അവിടെ നിന്ന് അവർ ഹൈവേകൾ, അതിർത്തി പ്രദേശങ്ങൾ, ഒരു സംഗീതോത്സവം, ഒന്നിലധികം സ്ഥലങ്ങളിക്കെത്തി 251 പേരെ ബന്ദികളാക്കി. ആക്രമണങ്ങളിൽ നിരവധി പേരെ കൊലപ്പെടുത്തി. തുടർന്ന് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നാൽപ്പതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.