കേരളത്തിലെ ഒരുപറ്റം വെറുതെ അടച്ചിട്ടിരിയ്ക്കുന്ന വീടുകളാണു ഈ ക്രിസ്തുമസിനു എന്നിലെ ചിന്തകളിലേയ്ക്കും വൈകാരികതയിലേയ്ക്കും കടന്നുവന്നതു..മിക്കവയും അതിലെ ആളുകൾ പ്രവാസം മനസ്സാലോ മനസ്സില്ലാതെയോ വരിച്ചവർ…
നാട്ടിലെ അടച്ചിട്ടിരിയ്ക്കുന്ന അസംഖ്യം വീടുകളിലേയ്ക്ക് ഈ ക്രിസ്തുമസ് നാളുകൾ എന്നിലെ വൈകാരികതയെ കൂട്ടിക്കൊണ്ടുപോയി…കുറെ കോൺക്രീറ്റ് പാളികളും കല്ലും മണ്ണും കമ്പിയും സിമെന്റും കൊണ്ട് നിർമ്മിച്ച വീടുകൾക്ക് ഇത്രയും വൈകാരികതയുടെ ആവശ്യമുണ്ടോ?
ഈ വീടുഒരിയ്ക്കൽ ആരുടെയോ ഒരു സ്വപ്നമായിരുന്നിരിയ്ക്കണം… പക്ഷികൾ ഓരോന്നു സ്വരുക്കൂട്ടി അവരുടെ കൂടു നിർമ്മിക്കുന്നതുപോലെ ഒരുപാടു സ്വപ്നങ്ങളും ആശകളും നെയ്തു പലപ്പോഴും കടം മേടിച്ചും ഒക്കെയായിരിയ്ക്കും കാത്തിരിപ്പിനൊടുവിൽ ആ ഗൃഹനാഥൻ തന്റെ വീടെന്ന സ്വപ്നം പൂവണിയിക്കുന്നതു….
ഈ വീടു ഒരിയ്ക്കൽ കുറെ ജീവിതങ്ങളുടെ ഹ്രുദയമായിരിയ്ക്കണം…എവിടെ പോയാലും കൂടണയാൻ വെമ്പിയ കുറെ ജന്മങ്ങൾ അവിടെ ജീവിച്ചിരുന്നു.. പലപ്പോഴും തീന്മേശയിൽ ചായസൽക്കാരങ്ങളും നിറമേറിയ പലഹാരങ്ങളും നിറഞ്ഞിട്ടുണ്ടാകണം ..,അതോടൊപ്പം കുഞ്ഞുങ്ങളുടെ കുസ്രുതികളും നിറചിരികളും അതുകണ്ട് ചിരിയ്ക്കുകയും ആനന്ദിക്കുകയും ചെയ്ത മറ്റു അംഗങ്ങളും..ഒരുപാടു വിശേഷദിവസങ്ങൾ കൊണ്ടാടിയ വീട്ടിൽ സംഗീതവും ന്രുത്തവും എല്ലാം കൊണ്ട് നിറഞ്ഞിരിയ്ക്കണം…
ഈ ക്രിസ്തുമസ് കാലത്തു അവിടെ വീടിന്റെ മുൻപിൽ അന്നത്തെ പ്രൗഡിയിൽ ഒരു നക്ഷത്രമോ തോരണമോ പുൽക്കൂടൊ ഇല്ല.. പകരം കുറെയേറെ മൗനം അവിടെ തളംകെട്ടിക്കിടക്കുന്നു…അത്രയേറെ ആരവങ്ങൾ നിറഞ്ഞിരുന്ന ആ വരാന്തയിൽ ഇന്നു ഒരു മരവിപ്പു മാത്രമായിരിയ്ക്കുന്നു…
ഓരോ വീടിനെയും അതിനെ സ്വന്തം ഭവനം ആക്കുന്നതു അതിലുള്ള ആളുകളുടെ സ്നേഹവും ഒത്തൊരുമയും കൂട്ടായ്മയും അവരുടെ കളിചിരിയും ഇടക്കുള്ള പിണക്കവും പരിഭവങ്ങളും ഒക്കെയാണു… ഈ അടച്ചിട്ടിരിയ്ക്കുന്ന ഓരോ വീടിനും ഉള്ളിൽ ഒളിച്ചിരിക്കുന്നു ഒരു കനൽപോലെയുള്ള പ്രതീക്ഷ ഇതിലെ ഒരു ആളെങ്കിലും തിരിച്ച് വരും…എന്ന വിശ്വാസം
ഈ ക്രിസ്തുമസിനും ആ വാതിൽ തുറന്നില്ല…ആരും കയറിയില്ല….കാണുമെന്നു പ്രതീക്ഷിച്ച ..കാണാതെ പോയ മുഖങ്ങൾ, യാത്രപോയ സ്വപ്നങ്ങൾ, തീന്മേശയിലെ ഒരുക്കാതെ പോയ സൽക്കാരങ്ങൾ…കേൾക്കാതെ പോയ കളിചിരികൾ..
എങ്കിലും ഇതുവരെ തറവാടിന്റെ ഓർമ്മകൾ മാറിയിട്ടില്ല…കാത്തിരിപ്പ് അവസാനിച്ചിട്ടില്ല.
പക്ഷേ ഒരു ദിവസം, മുത്തശി പറഞ്ഞ കഥയിലെ പോലെ ആരെങ്കിലും തിരികെ വരും.. ആ വാതിൽ തുറക്കും, ‘ഞാൻ വന്നൂട്ടോ’ എന്നുറക്കെ അയൽപക്കക്കാരോടും കൂട്ടുകാരോടും ഉറക്കെ വിളിച്ചു പറയും..അതുകേട്ടു ആ വീടിന്റെ ഉൾത്തളങ്ങൾ പുളകിതമാകും…
ആതെ..ആ വീട്ടിലേക്കോ ആ ഓർമകളിലേക്കോ ആ മനുഷ്യരിലേക്കോ ഒക്കെ ആ ഒരാൾ തിരികെ വരും.
അതിനായി വീട് കാത്തിരിക്കുന്നു…വരുമെന്നുള്ള മായാത്ത പ്രതീക്ഷയിൽ …..


ഒരിയ്ക്കൽ ആരുടെയോ ഒരു സ്വപ്നമായിരുന്നിരിയ്ക്കണം… പക്ഷികൾ ഓരോന്നു സ്വരുക്കൂട്ടി അവരുടെ കൂടു നിർമ്മിക്കുന്നതുപോലെ ഒരുപാടു സ്വപ്നങ്ങളും ആശകളും നെയ്തു പലപ്പോഴും കടം മേടിച്ചും ഒക്കെയായിരിയ്ക്കും കാത്തിരിപ്പിനൊടുവിൽ ആ ഗൃഹനാഥൻ തന്റെ വീടെന്ന സ്വപ്നം പൂവണിയിക്കുന്നതു….
