ന്യൂഡൽഹി: ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിൽ കുപ്പിവെള്ളത്തിന്റെ വില റെയിൽവേ ഒരു രൂപ കുറച്ചു. ഒരു ലീറ്റർ വെള്ളത്തിനു 15 രൂപയ്ക്കു പകരം 14 രൂപയും 500 എംഎൽ കുപ്പിക്ക് 10 രൂപയ്ക്ക് പകരം 9 രൂപയുമാണ് ഇനി ഈടാക്കുക. പുതിയ നിരക്കുകൾ 22ന് പ്രാബല്യത്തിൽ വരും.
‘റെയിൽ നീർ’ ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും വിൽക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവു ബാധകമാണെന്നും റെയിൽവേ ബോർഡിന്റെ സർക്കുലറിൽ പറയുന്നു. വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർക്ക് ഒരു ലീറ്റർ കുപ്പിവെള്ളം വീതം സൗജന്യമായി നൽകാനും തീരുമാനിച്ചു. ഇടക്കാലത്ത് ഇത് 500 എംഎൽ ആയി കുറച്ചിരുന്നു. ആവശ്യക്കാർക്ക് അധിക നിരക്ക് ഈടാക്കാതെ 500 എംഎൽ കൂടി നൽകുകയായിരുന്നു പതിവ്. പ്ലാസ്റ്റിക് കുപ്പികളുടെ സംസ്കരണം സംബന്ധിച്ച സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാനും റെയിൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്.







