വൻകൂവർ: സ്ഥിര താമസത്തിനു ഭീഷണിയാകുന്ന കുടിയേറ്റ നയത്തിലെ ഫെഡറൽ വെട്ടിക്കുറയ്ക്കലുകളിൽ പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ ഇന്ന് സറേയിൽ റാലി നടത്തും. പ്രവിശ്യയിൽ അറുപതിനായിരത്തിലധികം അംഗങ്ങളുള്ള എച്ച്ഇയു നടത്തുന്ന പ്രതിഷേധം കിങ് ജോർജ് ബൊളിവാർഡിലാണ്. അതേസമയം, ആശുപത്രി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ലെന്ന് എച്ച്ഇയു വ്യക്തമാക്കി. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് റാലി.
ഹൗസ് കീപ്പർമാർ, ഡയറ്ററി സഹായികൾ, റിലേഷണൽ സെക്യൂരിറ്റി ഓഫീസർമാർ, മറ്റ് ആരോഗ്യ പരിപാലന തൊഴിലാളികൾ എന്നിവർക്കുള്ള പിഎൻപി സ്ലോട്ടുകൾ പുനഃസ്ഥാപിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം. പ്രവിശ്യ ഇതിനകം തന്നെ ആരോഗ്യ പരിപാലന ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനാൽ, ഇവരെ നഷ്ടപ്പെടുത്തുന്നത് ബ്രിട്ടിഷ് കൊളംബിയയ്ക്ക് താങ്ങാനാവില്ലെന്ന് ആശുപത്രി എംപ്ലോയീസ് യൂണിയൻ (എച്ച്ഇയു) പറഞ്ഞു.
ലഭ്യമായ സ്ലോട്ടുകളുടെ എണ്ണം ഫെഡറൽ സർക്കാർ വെട്ടിക്കുറച്ചതിനുശേഷം, ആരോഗ്യ പ്രവർത്തകർക്കോ സംരംഭകർക്കോ ഒഴികെയുള്ള, ഈ വർഷം പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (പിഎൻപി) സ്വീകരിക്കപ്പെടാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ അപേക്ഷകൾ കുറഞ്ഞുവെന്ന് ബ്രിട്ടിഷ് കൊളംബിയ സർക്കാർ പറയുന്നു.
ഈ വർഷം പ്രവിശ്യാ സർക്കാരിന് പിഎൻപിയിലേക്ക് ലഭിച്ചത് 4,000 നോമിനേഷനുകൾ മാത്രമാണ്. ഇത് കഴിഞ്ഞ വർഷം ലഭിച്ചതിന്റെ പകുതിയോളമാണിത്. ആവശ്യപ്പെട്ട 11,000 നോമിനേഷനുകളേക്കാൾ വളരെ കുറവ്. തൽഫലമായി, ഡോക്ടർമാർക്കും നഴ്‌സുമാർക്കും സംരംഭകർക്കും പ്രോഗ്രാം മുൻഗണന നൽകും. കാനഡയിൽ ഇതിനകം താമസിക്കുന്ന കുടിയേറ്റക്കാർക്ക് പ്രധാന ജോലികളിൽ തൊഴിലെടുത്താൽ, സ്ഥിര താമസം നേടാൻ സഹായിക്കുന്ന ഈ പരിപാടിയിൽ, 1,100 പുതിയ അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.