ഓട്ടവ: സിറിയയിലെത്തി ഐഎസിൽ ചേർന്ന കനേഡിയൻ സ്ത്രീകളെ മടക്കി കൊണ്ടുവരാൻ ഫെഡറൽ സർക്കാർ 170,000 ഡോളർ ചെലവഴിച്ചതായി റിപോർട്ട്. 2022ലും 2023ലും ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി മിഡിൽ ഈസ്റ്റിലേക്ക് പോയ എട്ട് സ്ത്രീകളെയും അവരുടെ കുട്ടികളെയും കാനഡയിലേക്ക് തിരിച്ചെത്തിക്കാൻ ചെലവാക്കിയ തുകയാണ് ഇത്.
ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ, മുന്തിയ ഹോട്ടലുകളിലെ താമസം, റൂം സർവീസ്, ചിപ്‌സ്, ചോക്ലേറ്റ് ബാറുകൾ, വൈൻ എന്നിവയ്‌ക്കെല്ലാമായാണ് ഈ തുക ചെലവഴിച്ചതെന്ന് ഇത് സംബന്ധിച്ച രേഖകൾ വ്യക്തമാക്കുന്നു. വൈനിന് വേണ്ടി ചെലവാക്കിയ 95 ഡോളർ കൂടിച്ചേരുമ്പോൾ, ഒരു ഹോട്ടൽ മുറിയ്ക്ക് വേണ്ടി ചെലവാക്കിയത് 1,000 ഡോളറിൽ കൂടുതലാണ്. ജങ്ക് ഫുഡിനും, സ്പാർക്ലിംഗ് വൈനുകൾക്കും കൂടി വലിയൊരു തുകയാണ് ചെലവഴിച്ചത്. 100 ഡോളറിൽ കൂടുതലുള്ള റൂം സർവീസ് ഭക്ഷണം, പുസ്തകങ്ങൾ, വസ്ത്രങ്ങൾ, യാത്രാ ബാഗുകൾ എന്നിവ ചെലവ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബിസി, ആൽബർട്ട, ഒൻ്റാരിയോ, ക്യൂബെക് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഐഎസിൽ ചേർന്നത്. ഇവരുടെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഇവരെ നാട്ടിലേക്ക് മടക്കിക്കൊണ്ടു വന്നത്. ഇതിന് ചെലവായ തുക വെളിപ്പെടുത്തണമെന്ന് രണ്ട് വർഷം മുമ്പ് വിവരാവകാശ നിയമപ്രകാരം ഗ്ലോബൽ ന്യൂസ് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ മാത്രമാണ് അവ പുറത്ത് വിട്ടത്. എന്നാൽ രേഖയിലെ അൻപതോളം പേജുകൾ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. അതിനിടെ ചെലവായ തുകയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നതോടെ സെപ്റ്റംബർ 11 ആക്രമണത്തിൽ കൊല്ലപ്പെട്ട കനേഡിയൻ പൌരന്മാരുടെ കുടുംബങ്ങൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ചെലവുകൾ സർക്കാരിൻ്റെ മുൻഗണനകൾ, പൊതുജന വിശ്വാസം, നമ്മുടെ സംവിധാനത്തിൻ്റെ വിശ്വാസ്യത എന്നിവയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് സെക്യുർ കാനഡയുടെ സിഇഒ ഷെറിൽ സപ്പേറിയ പറഞ്ഞു.







