ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാഴ്ച പിന്നിടുമ്പോൾ, ഏപ്രിൽ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ‘പുതിയ താരിഫുകൾ’ പ്രചാരണ പരിപാടികളിൽ ഇടം പിടിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. എന്നാൽ, അതിലുപരി ചർച്ചകളിൽ മുന്നിട്ട് നിൽക്കുന്നത് പിയേർ പോളിയേവിന്റെ നേതൃത്വം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ പുകയുന്ന അനിഷ്ടങ്ങളാണ്. അടുത്തിടെ പുറത്തു വന്ന ഫെഡറൽ തിരഞ്ഞെടുപ്പ് സർവേ ഫലങ്ങളും, വേദികളിൽ പിയേർ പൊളിയേവ് മുന്നോട്ട് വയ്ക്കുന്ന സന്ദേശങ്ങളും അണികൾക്കുള്ളിൽ തന്നെ അതൃപ്തിയുടെ ആക്കം കൂട്ടുന്നു. സമീപകാല വോട്ടെടുപ്പുകളിൽ മാർക്ക് കാർണിയേക്കാൾ പിന്നിലാണ് കൺസർവേറ്റിവ് ലീഡറിന്റെ സ്ഥാനം. മുൻപ് 20 പോയിന്റോളം ലീഡ് നിലനിർത്തിയ നേതാവിന്റെ താഴേക്ക് പോക്കും ചർച്ചകളിൽ ഇടം പിടിച്ചു. ഇതോടെയാണ് വോട്ടർമാരെ കൂടെനിർത്താനും ലിബറൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുമുള്ള പൊളിയേവിന്റെ കഴിവിനെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടി പ്രവർത്തകർക്കിടയിൽ ആശങ്ക ഉയർന്നത്.
കെബെക്ക്, ഒന്റാരിയോ, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ തുടങ്ങിയ പ്രവിശ്യകളിലെ പ്രചാരണ പരിപാടികളിൽ ആയിരങ്ങളെ ആകർഷിക്കാൻ കഴിയുമ്പോഴും, ടോറികൾ അഭിമാനത്തോടെ അഹങ്കരിച്ചിരുന്ന ലീഡ്നില പൂർണ്ണമായും താളം തെറ്റി. ട്രംപിന്റെ താരിഫുകൾക്കെതിരെ പോരാടുന്നതിൽ തങ്ങളുടെ പ്രചാരണം വീണ്ടും കേന്ദ്രീകരിക്കാൻ പൊളിയേവും, അദ്ദേഹത്തിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മാനേജർ ജെന്നി ബൈർണും വിസമ്മതിച്ചതായി ചില കൺസർവേറ്റീവുകൾ പറയുന്നു.
വർധിച്ചു വരുന്ന ജീവിതച്ചിലവുകളേക്കാൾ കാനഡക്കാരുടെ പ്രധാന പ്രശ്നം ട്രംപിന്റെ തീരുവ ഭീഷണികളും കാനഡയെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ആഹ്വാനവുമാണെന്ന് അടുത്തിടെ നടത്തിയ സർവേകൾ ചൂണ്ടിക്കാണിക്കുന്നു. യുഎസ് താരിഫുകളോട് പ്രതികരിക്കുന്നതിലും ട്രംപിന്റെ ഭീഷണികൾക്കിടയിലും കാനഡയ്ക്ക് വേണ്ടി പോരാടാനുള്ള കാർണിയുടെ ശ്രമങ്ങൾ പ്രചാരണവേളയിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുന്നുണ്ട്. ഇത് മാർക്ക് കാർണിക്കുള്ള ജനപ്രീതി ഉയരാനും കാരണമായി. അതിനാൽത്തന്നെ, ഇത് വോട്ടായി പരിണമിക്കുമെന്നാണ് ലിബറലുകളുടെ പ്രതീക്ഷ.