ഡേ കെയറുകളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിച്ച്മണ്ട് ഹില്ലിൽ എസ്‌യുവി ഇടിച്ചുകയറി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിൻ്റെ കുടുംബം രംഗത്ത്. റിച്ച്മണ്ട് ഹില്ലിലെ ഡേകെയറിലേക്ക് എസ്‌യുവി ഇടിച്ചുകയറിയായിരുന്നു ബുധനാഴ്ച ഇവരുടെ ഒരു വയസ്സുകാരനായ മകൻ ലിയാം റിയാസാറ്റി മരിച്ചത്. ആറ് കുട്ടികൾക്കും മൂന്ന് മുതിർന്നവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടികളിൽ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു. 70 വയസ്സുള്ള ഒരാൾക്കെതിരെ അപകടകരമായ ഡ്രൈവിംഗ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് മനഃപൂർവമായ പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു.
എല്ലാ ചൈൽഡ്കെയർ സൗകര്യങ്ങളിലും സുരക്ഷ വർദ്ധിപ്പിക്കുന്നതിന് നിയമത്തിൽ മാറ്റം വേണമെന്നും ലിയാം റിയാസാറ്റിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി റിയാസാത്തി കുടുംബം പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. ശിശു സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം പ്രവിശ്യയ്ക്കാണെന്നും അത് മുനിസിപ്പാലിറ്റികളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും റിച്ച്മണ്ട് ഹിൽ മേയർ ഡേവിഡ് വെസ്റ്റ് പറഞ്ഞു. ലിയാമിനെ അനുസ്മരിക്കാൻ ഞായറാഴ്ച രാവിലെ റിച്ച്മണ്ട് ഹില്ലിലെ എൽജിൻ മിൽസ് സെമിത്തേരിയിൽ നൂറുകണക്കിന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയിരുന്നു.







