എഡ്മൻ്റൺ നഗരത്തിൽ വാഹനാപകടങ്ങൾ മൂലമുള്ള മരണസംഖ്യ 2025-ൽ റെക്കോർഡ് നിരക്കിലെത്തി. തിങ്കളാഴ്ച രാത്രി പടിഞ്ഞാറൻ എഡ്മൻ്റണിലുണ്ടായ അപകടത്തിൽ 32 വയസ്സുള്ള ഒരു സ്ത്രീ മരിച്ചതോടെയാണ് ഈ വർഷത്തെ മരണസംഖ്യ 32 ആയി ഉയർന്നത്. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിതെന്ന് പോലീസ് അറിയിച്ചു. ഇതിനുമുമ്പ് 2009-ലും 2015-ലും 31 മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയർന്ന കണക്ക്.
2022 മുതൽ റോഡപകട മരണങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. അപകടങ്ങളെ തുടർന്ന് 2022ൽ 12ഉം, 2023ൽ 24ഉം 2024ൽ 26ഉം 2025ൽ ഇതുവരെ 32 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നവംബർ ആദ്യം വരെ മരണസംഖ്യ 29 ആയിരുന്നുവെന്നും പിന്നീട് അത് ഉയരുകയായിരുന്നുവെന്നും പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കണക്കുകൾ നഗരത്തിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.







