വാഷിംഗ്ടണ്‍ : ഇന്ത്യ- പാക് സംഘർഷം തടഞ്ഞത് താനാണെന്ന് വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു ആണവ ഏറ്റുമുട്ടലില്‍ നിന്ന് ഇരു രാജ്യങ്ങളെയും താന്‍ ഇടപെട്ട് തടഞ്ഞെന്നാണ് ട്രംപ് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്. ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌കും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങള്‍ ഇന്ത്യയെയും പാക്കിസ്ഥാനെയും പോരാടുന്നതില്‍ നിന്ന് തടഞ്ഞു. ഇത് ഒരു ആണവദുരന്തമായി മാറിയേക്കാമായിരുന്നു’ ട്രംപ് പറഞ്ഞു.
വ്യാപാരത്തെക്കുറിച്ചാണ് ഇന്ത്യയോടും പാകിസ്ഥാനോടും സംസാരിച്ചത്. പരസ്പരം വെടിവെക്കുകയും ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുമുള്ള ആളുകളുമായി വ്യാപാരം ചെയ്യാന്‍ കഴിയില്ല എന്ന് അറിയിച്ചുവെന്ന് ഓവല്‍ ഓഫീസിലെ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.