സാന്റോ ഡൊമനിഗോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ മരണം 184ആയി. 150ലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും പെട്ടുകിടക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്. അപകടസമയം 500നും 1000 നും ഇടയിൽ ആളുകൾ നൈറ്റ് ക്ലബിൽ ഉണ്ടായിരുന്നുവെന്നാണ് അനുമാനം. ചൊവ്വാഴ്ചയാണ് പ്രമുഖ നിശാ ക്ലബ്ബിന്റെ മേൽക്കൂര തകർന്ന് വീണത്. ജെറ്റ് സെറ്റ് നിശാ ക്ലബിന്റെ മേൽക്കൂര തകർന്ന് വീഴാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. തെരച്ചിലിന്റെ രണ്ടാ ദിവസവും വലിയ ക്രെയിനുകളുടെ സഹായത്തോടെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്നത് തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ അമേരിക്കൻ പൌരന്മാരും ഉൾപ്പെട്ടതായാണ് സ്റ്റേറ്റ് സെക്രട്ടറി വിശദമാക്കിയിട്ടുള്ളത്.
അപകടത്തിൽ ബാധിച്ചവരുടെ കുടുംബത്തിനൊപ്പം അവരുടെ ദുഖത്തിൽ പങ്കു ചേരുന്നതായാണ് സ്റ്റേറ്റ് സെക്രട്ടറി. ഡൊമിനിക്കൻ മെറൻഗു ഗായകൻ റൂബി പെരസിന്റെ നിരവധി ആരാധകരാണ് അപകടമുണ്ടായ ദിവസം നിശാ ക്ലബ്ബിലുണ്ടായിരുന്നത്. നിരവധി ആരാധകരുള്ള പ്രമുഖ ഗായകൻ 69ാം വയസിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മുൻ എംഎൽബി താരങ്ങളും അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയാണ് റൂബി പെരസിന്റെ മൃതദേഹം കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്താനായത്. 24 മണിക്കൂർ രക്ഷാപ്രവർത്തനത്തിൽ 145 പേരെയാണ് രക്ഷിക്കാനായത്.