ഹീത്രു: ടേക്ക് ഓഫിന് പിന്നാലെ രൂപപ്പെട്ടത് ഗുരുതര എൻജിൻ തകരാർ. 73 യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് ചെയ്ത് യുഎ 941 ബോയിംഗ് 767 -300 വിമാനം. ടേക്ക് ഓഫിന് പിന്നാലെ ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിന് പിന്നാലെ വിമാനം എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു.
യുണൈറ്റഡ് എയർലൈൻ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ അപകടകരമായ വസ്തുക്കൾ ഉണ്ടാവുക കൂടി ചെയ്തതോടെ വലിയ രീതിയിലുള്ള സുരക്ഷാ സജ്ജീകരണത്തോടെയായിരുന്നു എമർജൻസി ലാൻഡിംഗ്. 63 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വൈകുന്നേരം ആറ് മണിയോടെ പറന്നുയർന്ന യുണൈറ്റഡ് വിമാനം ആറേ കാലോടെയാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. നയൂയോർക്കിലേക്കായിരുന്നു വിമാനം പറന്നുയർന്നത്.
അഗ്നിരക്ഷാ സേന, ആംബുലൻസ്, ആരോഗ്യ വിദഗ്ധർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു എമർജൻസി ലാൻഡിംഗ്. അമിത അപകടം എന്ന വിഭാഗത്തിലായിരുന്നു ഹീത്രുവിലെ എമർജൻസി ലാൻഡിംഗ്. വിമാനം സുരക്ഷിതമായി ഇറങ്ങുകയും യാത്രക്കാരെ സുരക്ഷിതമായി ഡീ ബോർഡ് ചെയ്തതായുമാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. യാത്രക്കാർക്ക് അവർക്ക് എത്തേണ്ട ഇടങ്ങളിലേക്ക് യാത്രാ സൌകര്യം ഒരുക്കുമെന്നും അധികൃതർ വിശദമാക്കി.
സമാനമായ മറ്റൊരു സംഭവത്തിൽ ഫെബ്രുവരി 25ന് യുണൈറ്റഡ് എയർലൈൻ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. എൻജിൻ തകരാറിനേ തുടർന്നായിരുന്നു ഇത്. ലാസ് വേഗസിലേക്ക് പുറപ്പെട്ട വിമാനം നെവാർക്ക് ലിബർട്ടി വിമാനത്താവളത്തിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്.