മധുര: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പിണറായിയെ അടിക്കാൻ വേണ്ടി മകളെ കരുവാക്കിയതാണ്. വീണ പണം വാങ്ങിയത് നൽകിയ സേവനത്തിനാണെന്നും അതിന് നികുതിയും നൽകിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. സിഎംആർഎല്ലിന് സർക്കാർ എന്ത് ആനുകൂല്യമാണ് നൽകിയതെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ എം.എ.ബേബി ചോദിച്ചു.
ബിജെപിയെ ചെറുക്കുന്നതിൽ സിപിഎം നിലപാട് ശരിയാണെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു. സിപിഎമ്മിനെ വിമർശിക്കുന്ന വി.ഡി.സതീശൻ കോൺഗ്രസിൽ നടക്കുന്നതെന്തെന്ന് മറക്കരുത്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്തില്ല എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. ബിജെപിയെ ചെറുക്കാൻ വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണെന്നും അദ്ദേഹം പറഞ്ഞു.