ഓട്ടവ: പൗരനല്ലാത്ത ഒരു കുറ്റവാളിയെ ശിക്ഷിക്കുമ്പോൾ കുടിയേറ്റ പദവി പരിഗണിക്കുന്നത് അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമ്മാണത്തിനായി കൺസർവേറ്റീവ് പാർട്ടി. കൺസർവേറ്റീവ് എംപിയും ഇമിഗ്രേഷൻ ഷാഡോ മന്ത്രിയുമായ മിഷേൽ റെമ്പൽ ഗാർണറാണ് ഇക്കാര്യം അറിയിച്ചത്. പാർലമെൻ്റ് പുനരാരംഭിക്കുമ്പോൾ ഈ നിർദ്ദേശം മുന്നോട്ടുവെക്കുമെന്നും അവർ കൂട്ടിച്ചേർത്തു. നിലവിലുള്ള രീതി അടിസ്ഥാനപരമായി ഒരു ദ്വിതല നീതിന്യായ വ്യവസ്ഥയ്ക്ക് വഴിയൊരുക്കുന്നുവെന്നും അവർ പറഞ്ഞു. ഒരേ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ട കനേഡിയൻ പൗരന്മാരല്ലാത്തവർക്കു് കുറഞ്ഞ ശിക്ഷ ലഭിക്കാൻ ഇത് വഴിയൊരുക്കുന്നുവെന്നും അവർ വ്യക്തമാക്കി.
രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനമായിരിക്കേണ്ട എല്ലാ നീതിന്യായ തത്വങ്ങളെയും ഇത് ലംഘിക്കുന്നുവെന്നും മിഷേൽ റെമ്പൽ ഗാർണർ പറഞ്ഞു. 2013-ലെ കാനഡ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഒരു കേസിൻ്റെ ശിക്ഷാ ഘട്ടത്തിൽ ജഡ്‌ജിമാർക്ക് ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ ക്രിമിനൽ കോഡ് മാറ്റാൻ നിയമം കൊണ്ടുവരാനാണ് കൺസർവേറ്റീവ് പാർട്ടി ഉദ്ദേശിക്കുന്നത്. പുതിയ നിയമം പ്രകാരം, ഒരു കുറ്റവാളിയ്ക്ക് ശിക്ഷ വിധിക്കുമ്പോൾ അയാളുടെ കുടിയേറ്റ പദവി ഒരു സ്വാധീനവും ചെലുത്തരുത്. പൗരനല്ലാത്ത ഒരാൾ ഗുരുതരമായ കുറ്റകൃത്യം ചെയ്താൽ, അവരെ തീർച്ചയായും രാജ്യത്തുനിന്ന് പുറത്താക്കണം. കനേഡിയൻമാരുടെ സുരക്ഷയ്ക്കാണ് കൺസർവേറ്റീവ് പാർട്ടി പ്രാധാന്യം നല്കുന്നതെന്നും മിഷേൽ റെമ്പൽ ഗാർണർ വ്യക്തമാക്കി.







