വിദേശ വിദ്യാർത്ഥി നിയന്ത്രണത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കൊണസ്റ്റോഗ കോളേജ് ജീവനക്കാരെ പിരിച്ചുവിടുന്നു. ഒരു മാസത്തിനുള്ളിൽ പോസ്റ്റ്-സെക്കൻഡറി സ്ഥാപനത്തിലെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. ഇത്തവണ 180 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ നോട്ടീസുകൾ ചൊവ്വാഴ്ച യൂണിയൻ അംഗങ്ങൾക്ക് ലഭിച്ചുവെന്ന് യൂണിയൻ ഒപിഎസ്ഇയു ലോക്കൽ 238 അറിയിച്ചു. മാർച്ചിൽ, നിരവധി അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെ കോളേജ് പിരിച്ചുവിട്ടിരുന്നു.
എൻറോൾമെൻ്റ് പരിധിയും രാജ്യാന്തര വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച മറ്റ് മാറ്റങ്ങളും ഉൾപ്പെടെ, ഒൻ്റാരിയോയിലെ പോസ്റ്റ്-സെക്കൻഡറി മേഖല നേരിടുന്ന വെല്ലുവിളികളുടെ ഫലമായാണ് നടപടിയെന്ന് കോളേജ് നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം ഗണ്യമായി കുറഞ്ഞതും അധികാരികൾ ചൂണ്ടിക്കാട്ടി.