ബെയ്ജിങ്: തയ്വാന് വൻതോതിൽ ആയുധം വിൽക്കാനുള്ള അമേരിക്കൻ തീരുമാനത്തെ ഉപരോധ ആയുധം കൊണ്ടു നേരിടാൻ ചൈന. ഇതിന്റെ ഭാഗമായി ഒട്ടേറെ യുഎസ് പ്രതിരോധ കമ്പനികൾക്കുമേൽ ചൈന ഉപരോധം പ്രഖ്യാപിച്ചു. തയ്വാനിലേക്ക് ആയുധമെത്തിക്കുന്ന 20 അമേരിക്കൻ കമ്പനികൾക്കാണ് ഉപരോധം ഏർപ്പെടുത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പം 10 മുതിർന്ന എക്സിക്യൂട്ടീവുകൾക്കും ഉപരോധം ബാധകമാണ്. ഉപരോധം ഉടൻ പ്രാബല്യത്തിൽവരും.
തയ്വാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഉറച്ച മറുപടി ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവും, തയ്വാനു ആയുധങ്ങൾ വിൽക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ആ തെറ്റിനുള്ള വില നൽകേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് തയ്വാന് അത്യാധുനിക ആയുധങ്ങൾ വിൽക്കാൻ അമേരിക്ക തീരുമാനിച്ചത്.
ഉദ്ദേശം 1,000 കോടി ഡോളറിന്റെ ആയുധ ഇടപാടിനാണ് അമേരിക്കൻ ഭരണകൂടം സമ്മതം നൽകിയത്. മിസൈലുകൾ, അത്യാധുനിക പീരങ്കി തോക്കുകൾ, ഡ്രോണുകൾ, ടാങ്ക് വിരുദ്ധ മിസൈലുകൾ തുടങ്ങിയവ ഇവയിൽ പെടുന്നു. കഴിഞ്ഞ മാസം തയ്വാൻ പാസാക്കിയ ബജറ്റിൽ അത്യാധുനിക ആയുധങ്ങൾ വാങ്ങാൻ തുക വകയിരുത്തിയിരുന്നു 390 കോടി ഡോളറാണ് ഇതിനായി മാറ്റിവച്ചത്. ഉപരോധം നേരിടുന്ന കമ്പനികൾക്ക് ചൈനയിൽ ഏതെങ്കിലും ആസ്തികളുണ്ടെങ്കിൽ അതിൻമേലുള്ള ഇടപാടുകൾ മരവിപ്പിക്കും. ഒപ്പം ഇവയുമായി ചൈനീസ് കമ്പനികൾ സഹകരിക്കുന്നതും വിലക്കും.







